sabarimala-

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം ഉൾപ്പെടെയുള്ള കേസുകളിൽ വിശാല ബഞ്ച് 22 ദിവസം വാദം കേൾക്കും. എല്ലാ കക്ഷികള്‍ക്കും വാദിക്കാനായി 22 ദിവസം ആവശ്യപ്പെടാൻ സുപ്രീം കോടതി സെക്രട്ടറി ജനറൽ വിളിച്ചുചേർത്ത അഭിഭാഷകരുടെ യോഗത്തിലാണ് ധാരണയായത്.

ഇന്ന് ചേർന്ന യോഗത്തിന്റെ യോഗത്തിന്റെ ശുപാർശകൾ ഫെബ്രുവരി മൂന്നിന് വിശാല ബഞ്ച് പരിഗണിക്കും. ശുപാർശകൾ അംഗീകരിക്കുകയാണെങ്കിൽ ഫെബ്രുവരി രണ്ടാം വാരം മുതൽ കേസില്‍ അന്തിമവാദം കേട്ടുതുടങ്ങും. കേസിലെ രണ്ട് വിഭാഗങ്ങൾക്ക് പത്ത് ദിവസം വീതവും ഓരോ ദിവസം മറുപടി വാദത്തിനായി നീക്കിവയ്ക്കും.

ശബരിമല യുവതീ പ്രവേശനത്തിൽ വിശാല ബഞ്ചിന് മുൻപാകെയുള്ള ചോദ്യങ്ങൾ ക്രമപ്പെടുത്താനും, വാദങ്ങൾ തീരുമാനിക്കാനുമാണ് സുപ്രീംകോടതി സെക്രട്ടറി ജനറൽ അഭിഭാഷകരുടെ യോഗം ഇന്ന് വിളിച്ചുചേർത്തത്. ഇതനുസരിച്ച് വിഷയങ്ങൾ ക്രോഡീകരിച്ച് കോടതിക്ക് നൽകാൻ അഭിഭാഷകൻ വി.ഗിരിയെ യോഗം ചുമതലപ്പെടുത്തി.

അതേസമയം, ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ഒൻപതംഗ ബെഞ്ച് ആവർത്തിച്ചു. മതാചാരവും ഭരണഘടനാപരവുമായ കാര്യങ്ങൾ മാത്രമേ പരിഗണിക്കൂയെന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.