തിരുവനന്തപുരം: ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ സ്വന്തം പദവിയുടെ വലിപ്പം അറിയാതെയാണ് പ്രവർത്തിക്കുന്നതെന്നും ഏതോ തെറ്റിദ്ധാരണയുടെ പേരിൽ ഗവർണർ നിയമങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സർക്കാരിനെ വിമർശിക്കുകയാണെന്നും സി.പി.എം മുഖപത്രമായ 'ദേശാഭിമാനി'. സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി ഫയൽ ചെയ്യും മുൻപ് സംസ്ഥാന സർക്കാർ ഇക്കാര്യം ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ലെന്നും പത്രം അതിന്റെ മുഖപ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവച്ചുകൊണ്ട് ഗവർണർ എന്നത് സ്വതന്ത്രമായ പദവിയാണെന്ന ചിന്താഗതിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ടെന്നും പത്രം രൂക്ഷമായി വിമർശിക്കുന്നു. വരും ദിവസങ്ങളിൽ അദ്ദേഹത്തിനെതിരെ ഇതേ നിലപാട് സംസ്ഥാന മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അവർ വിമർശനങ്ങൾ അഴിച്ചുവിടാമെന്നും പാർട്ടി പത്രം സൂചന നൽകുന്നുണ്ട്.
സർക്കാരിൽ വിശദീകരണം തേടുമെന്ന് ഗവർണർ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഗവർണറുടെ ഓഫീസിൽ നിന്നും യാതൊരു സൂചനയും പുറത്ത് വന്നിട്ടില്ല. നിലവിൽ ജയ്‌പ്പൂരിലുള്ള ഗവർണർ ഈ മാസം 20നാണ് സംസ്ഥാനത്തേക്ക് മടങ്ങി വരുന്നത്.
എന്നാൽ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കുന്നതിനായി അദ്ദേഹം ഒരു വിശദീകരണത്തിന് ശ്രമിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന സൂചനകൾ ലഭിക്കുന്നുണ്ട്. പൗരത്വ നിയമഭദഗതിക്കെതിരെ സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കുകയും തുടർന്ന് നിയമത്തിനെതിരെ സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി ഫയൽ ചെയ്യുകയും ചെയ്തതോടെയാണ് ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നത്.