kaumudy-news-headlines

1. അടിമാലിയില്‍ രോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് ഉപേക്ഷിച്ചത് ബോധപൂര്‍വം എന്ന് പൊലീസ്. ലൈലാമണിയെ ഉപേക്ഷിക്കാന്‍ രണ്ടാം ഭര്‍ത്താവ് മാത്യു മുന്‍പും ശ്രമം നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് ആയിരുന്നു ശ്രമം. അന്ന് ബന്ധുക്കളെ കണ്ടെത്തി പൊലീസ് ലൈലാമണിയെ തിരികെ ഏല്‍പ്പിച്ചു. ഭര്‍ത്താവ് മാത്യുവിനായി പൊലീസ് തിരച്ചില്‍ നടത്തുക ആണ്. ലൈലാമണിയുടെ മകന്‍ മഞ്ജിത്ത് ആശുപത്രിയില്‍ എത്തി. കട്ടപ്പന സ്വദേശി ആയ മഞ്ജിത്ത് ലൈലാമണിയുടെ ആദ്യ ഭര്‍ത്താവിലെ മകന്‍ ആണ്


2. മാദ്ധ്യമങ്ങളില്‍ നിന്നും അമ്മയെ കാറില്‍ ഉപേക്ഷിച്ചു എന്ന വാര്‍ത്ത കണ്ടാണ് മകന്‍ അമ്മയെ തേടി എത്തിയത് എന്നാണ് വിവരം. കട്ടപ്പനയിലുള്ള മകന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഭര്‍ത്താവ് മാത്യു പുറത്ത് പോയെന്നും പിന്നീട് തിരിച്ച് വന്നില്ല എന്നും ആണ് ലൈലാമണി പൊലീസിനോട് പറഞ്ഞത്. ലൈലാ മണിയുടെ ചികിത്സയ്ക്ക് എന്ന പേരില്‍ മാത്യു വ്യാപകമായി പണപ്പിരിവ് നടത്തി ഇരുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ട് ഉണ്ട്. ഇയാളെ ഉടന്‍ കണ്ടെത്താന്‍ ആവും എന്നാണ് പ്രതീക്ഷ എന്ന് അന്വേഷണ സംഘം അറിയിച്ചു
3.ഹാബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസില്‍ സാനിയ മിര്‍സയ്ക്ക് കിരീടം. സാനിയ- നാദിയ കിചേനോക് സഖ്യം ചൈനീസ് സഖ്യത്തെ പരാജയപ്പെടുത്തി. ജയം നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്‌കോര്‍ 6-4, 6-4തിരിച്ചു വരവിന് ശേഷമുള്ള സാനിയ മിര്‍സയുടെ ആദ്യ ടൂര്‍ണമെന്റ് ആണ് ഇത്
4.പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലംഘിച്ചെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടിയും ആയി സര്‍ക്കാര്‍. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ച് ആണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് എന്ന് മന്ത്രി എ.കെ ബാലന്‍. ഗവര്‍ണറുടെ തെറ്റിദ്ധാരണ മാറ്റും. കേന്ദ്ര സര്‍ക്കാരും ആയി ഏറ്റുമുട്ടല്‍ ആവശ്യമുള്ള സംഭവങ്ങള്‍ ഗവര്‍ണറെ അറിയിക്കണം എന്ന് മാത്രമാണ് ചട്ടത്തില്‍ പറയുന്നത്. അതില്‍ തന്നെ സമ്മതം ചോദിക്കേണ്ട കാര്യവുമില്ല. ഇപ്പോള്‍ നടക്കുന്നത് കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യം അല്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം
5. ഗവര്‍ണറുടെ നടപിടയെ വിമര്‍ശിച്ച് സി.പി.എം മുഖപത്രത്തില്‍ ലേഖനം. ഗവര്‍ണര്‍ പദവിയുടെ വലുപ്പം തിരിച്ചറിയാതെ പ്രസ്താവന നടത്തുന്നു എന്നാണ് ദേശാഭിമാനിയിലെ വിമര്‍ശനം. സര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. മന്ത്രിസഭയുടെ ഉപദേശ അനുസരണം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥന്‍ ആണ്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ വിമര്‍ശിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമെന്നും കുറ്റപ്പെടുത്തുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഗവര്‍ണര്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്ന റിപ്പോര്‍ട്ട് നല്‍കുക നിയമപ്രകാരം സര്‍ക്കാരിന്റെ ബാധ്യതയാണോ എന്നാവും പരിശോധിക്കുക. നിയമ വകുപ്പിന്റെയും എ.ജിയുടെയും അഭിപ്രായം ആരായാനും സാധ്യതയുണ്ട്
6 അതേസമയം, ഗവര്‍ണറും സര്‍ക്കാരും തമ്മിലെ പരസ്യപോര് രൂക്ഷമായതോടെ ബഡ്ജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കാര്യത്തില്‍ ആശങ്ക. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവര്‍ണര്‍ വെട്ടിച്ചുരുക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ജനുവരി 30ന് ചേരുന്ന ബഡ്ജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആണ് തുടങ്ങുക. പൗരത്വ നിയമവും കേന്ദ്രസര്‍ക്കാരിന് എതിരായ പരാമര്‍ശങ്ങളും സ്വാഭാവികമായും സര്‍ക്കാര്‍ നല്‍കുന്ന പ്രസംഗത്തില്‍ ഇടംപിടിക്കും. പൗരത്വ നിയമത്തില്‍ നിയമസഭ പ്രമേയം പാസാക്കുകയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തതിനെ നിശിതമായി വിമര്‍ശിച്ച ഗവര്‍ണര്‍ മന്ത്രിസഭ അംഗീകരിച്ച് കൈമാറുന്ന പ്രസംഗം അതേപടി വായിക്കുമോ എന്നാണ് അറിയേണ്ടത്

7.കളിയിക്കാവിള കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഭീഷണി നേരിടുന്ന രാഷ്ട്രിയ നേതാക്കളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് ആലോചിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെയും സുരക്ഷ വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. അതേ സമയം തമിഴ് നാടും കേരളവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം തെക്കേ ഇന്ത്യയിലാകെ വ്യാപിപ്പിച്ച് ഇരിക്കുക ആണ് ഇപ്പോള്‍ അന്വേഷണ സംഘം. കേസിന്റെ രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് കൂടുതല്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന മെഹബൂബ പാഷയെയും അടുത്ത ഘട്ടത്തിലേ കസ്റ്റഡിയില്‍ വാങ്ങു എന്നാണ് വിവരം.
8.ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ആളുകളെ കസ്റ്റഡിയിലും കരുതല്‍ തടങ്കലിലും വയ്ക്കാന്‍ ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് അധികാരം നല്‍കിയിട്ടുള്ളത്. നാളെ മുതല്‍ ഏപ്രില്‍ 18 വരെയാണ് പൊലീസ് കമ്മിഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. റിപ്പബ്ലിക് ദിനാഘോഷം, പാര്‍ലമെന്റ് സമ്മേളനം, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയാണ് പ്രത്യേക അധികാരം നല്‍കാനുള്ള മറ്റ് കാരണങ്ങള്‍