തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെള്ളമെന്ന നിലയിൽ മലിനജനം വിതരണം ചെയ്ത ടാങ്കർ ലോറി നഗരസഭ ഹെൽത്ത് സ്‌ക്വാഡ് പിടികൂടി. സെക്രട്ടേറിയറ്റിന് സമീപമുള്ള അരുൾ ജ്യോതി ഹോട്ടലിൽ വെള്ളം വിതരണം ചെയ്യുന്നതിനിടെയാണ് എ.കെ ട്രാൻസ്പോർട്ട് എന്ന പേരിലുള്ള ടാങ്കർ പിടികൂടിയത്. തിരുവല്ലത്തിനടുത്ത് വയലിൽ കുളം കുഴിച്ച് അതിൽ നിന്നുള്ള മലിനജലമാണ് കുടിവെള്ളമെന്ന നിലയിൽ വിതരണം ചെയ്തിരുന്നത്. മലിനജലം കുടിവെള്ളമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഈ ഹോട്ടലിന്റെ പ്രവർത്തനം താത്ക്കാലികമായി നിറുത്തിവച്ചു.
നഗരത്തിൽ കുടിവെള വിതരണം നടത്തുന്ന ടാങ്കറുകൾ വൃത്തിഹീനമായ സ്രോതസുകളിൽ നിന്ന് വെള്ളം ശേഖരിച്ചാണ് വിതരണം ചെയ്യുന്നതെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇതിനെതിരെ നഗരസഭ കൗൺസിൽ നിയമം പാസാക്കിയിരുന്നു. ബൈലോ പ്രകാരമുള്ള ടാങ്കറുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഫെബ്രുവരി ഒന്നുമുതൽ നഗരസഭ ലൈസൻസുള്ള ടാങ്കറുകൾക്ക് മാത്രമേ നഗരത്തിൽ ജലവിതരണം നടത്തുന്നതിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ. നഗരസഭയുടെ സ്മാർട്ട് ടിവാൻഡം മൊബൈൽ ആപ്പിലൂടെയും വെബ് പോർട്ടൽ, അക്ഷയകേന്ദ്രങ്ങൾ വഴിയും വാട്ടർ ടാങ്കറിന്റെ സേവനം ലഭ്യമാണ്.