ശ്രീനഗർ:ജമ്മു കാശ്‌മീരിൽ അഞ്ച് മാസങ്ങൾക്ക് ശേഷം മൊബൈൽ ഇന്റർനെറ്റ് സൗകര്യങ്ങൾ സാധാരണ നിലയിലേക്ക്. താഴ്‌വരയിലെ പ്രീ പെയ്‌ഡ് വോയ്സ് കോൾ, എസ്.എം.എസ്, 2 ജി ഇന്റർനെറ്റ് സംവിധാനങ്ങൾ ഇന്നലെ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കിയത്.
ജമ്മു പ്രവിശ്യയിലെ പത്ത് ജില്ലകളിലും കാശ്‌മീരിലെ കുപ്‌വാര ജില്ലയിലും ബന്ദിപോരയിലെ രണ്ട് റവന്യൂ ജില്ലകളിലും 2 ജി ഇന്റർനെറ്റ് കണക്റ്റിവിറ്റിയും പുനഃസ്ഥാപിച്ചു. നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ അധികൃതർ ടെലികോം സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകി.
സോഫ്റ്റ്‌വെയർ കമ്പനികൾക്ക് മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ബ്രോഡ്ബാൻഡ് കണക്‌ഷൻ അനുവദിക്കാനും ഇൻറർനെറ്റ് സേവന ദാതാക്കളോട് ആവശ്യപ്പെട്ടു. ഹോട്ടലുകൾക്കും യാത്രാ സ്ഥാപനങ്ങൾക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകി. സാമൂഹ്യ മാദ്ധ്യമങ്ങൾക്കുള്ള വിലക്ക് തുടരും.
ജമ്മുകാശ്‌മീരിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.
മന്ത്രിസംഘം കാശ്‌മീരിൽ
ജനങ്ങളുടെ വിശ്വാസം നേടുക, സർക്കാർ നയം വിശദീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി കേന്ദ്രമന്ത്രിമാരുടെ സംഘം ഇന്നലെ കാശ്‌മീരിലെത്തി. 36 കേന്ദ്രമന്ത്രിമാർ അഞ്ചു ദിവസം വിവിധ ജില്ലകളിൽ സന്ദർശനം നടത്തും. ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ആദ്യമായാണ് കേന്ദ്രമന്ത്രിമാരുടെ സന്ദർശനം. രവിശങ്കർ പ്രസാദ്, പിയൂഷ് ഗോയൽ, സ്‌മൃതി ഇറാനി, വി.മുരളീധരൻ, ഗിരിരാജ് സിംഗ് തുടങ്ങിയവർ മന്ത്രിമാരുടെ സംഘത്തിലുണ്ട്.