bjp-kerala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ വിശദീകരിക്കുന്നതിനായി ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗം ഒരു കൂട്ടർ വ്യാപാരികൾ കടകളടിച്ച് ബഹിഷ്കരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലും സാമാനമായ രീതിയിൽ പ്രതിഷേധം നടന്നിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വ്യാപാരികൾക്കിടയിൽ സംഘടന രൂപീകരിക്കാൻ ബി.ജെ.പി തീരുമാനം. ബി.ജെ.പിക്ക് സംസ്ഥാനത്ത് വ്യാപാരികളുടെ സംഘടന നിലവിൽ ഇല്ലെങ്കിലും വ്യാപാരികളായ സംഘ അനുകൂലികൾ ഏറെയുണ്ടെന്നാണ് സംഘടന വിലയിരുത്തുന്നത്.

ഇതിനായി ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്ന സംഘടന രജിസ്റ്റർ ചെയ്തു. നിലവിൽ സംസ്ഥാനത്ത് വ്യാപാരമേഖലയിൽവ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയുമാണ് പ്രവർത്തിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി സ്വതന്ത്ര സംഘടനയാണ്. വ്യാപാര വ്യവസായ സമിതി സിപിഎമ്മിന്റെ പോഷക സംഘടനയുമാണ്. പ്രാദേശിക തലത്തിൽ സംഘപരിവാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യാപാരികളെ സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

വ്യാപാരികളെ സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങുന്നത് ബി.ജെ.പിയാണെങ്കിലും ആർ.എസ്.എസ് ആണ് ഇതിന്റെ മേൽനോട്ടം വഹിക്കുക. മാത്രമല്ല സംഘടനയ്ക്ക് എല്ലാവിധ പിന്തുണയുമായി ബി.എം.എസും രംഗത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ കടകൾ അടച്ച് വ്യാപാരികൾ പ്രതിഷേധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. മാത്രമല്ല ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ശബരിമല കർമ്മസമിതി ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ അതിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കൾ പറഞ്ഞിരുന്നു. അന്ന് മുതൽക്കേ വ്യാപാര സംഘടനയുടെ രൂപീകരണത്തെ കുറിച്ച് ബി.ജെ.പി നേതൃത്വത്തിൽ ചർച്ചയുണ്ടായിട്ടുണ്ട്.