kodiyeri-balakrishnan

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്നും, ഇപ്പോഴത്തെ ഗവര്‍ണര്‍ ഇത് മറക്കുകയാണെന്നും കോടിയേരി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും, അനാവശ്യ ഇടപെടലുകളും നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

'ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭയെയും സംസ്ഥാന സർക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണർ പദവി. ഇത് ഇപ്പോഴത്തെ ഗവർണർ മറക്കുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്പ്പടുത്താനുള്ള പ്രവണത അപകടകരമായി വളർന്നിരിക്കുകയാണെന്നും' അദ്ദേഹം പറഞ്ഞു. സി.പി.എം മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തെ കേരളം മുന്നില്‍നിന്ന് നയിക്കുകയാണ്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമ പോരാട്ടത്തിനായി ഇപ്പോള്‍ സുപ്രീം കോടതിയെയും കേരളം സമീപിച്ചിരിക്കുകയാണ്. ഇതെല്ലാം ഭരണഘടനാനുസൃതമായ നടപടികളാണെന്നും കോടിയേരി വ്യക്തമാക്കി.