കോഴിക്കോട്: കേരള ഭാഗ്യക്കുറിയുടെ കാരുണ്യത്തില്‍ 'കോടീശ്വരനായ' ഇതര സംസ്ഥാന തൊഴിലാളി അഭയം തേടി പൊലീസ് സ്‌റ്റേഷനില്‍. ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച ബംഗാള്‍ ഉത്തര്‍ ദിനജ്പുര്‍ പഞ്ചബയ്യ സ്വദേശി തജ്മുല്‍ ഹഖ് ആണ് ടിക്കറ്റുമായി നല്ലളം പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. കാരുണ്യയുടെ കെആർ 431 സീരിസിലെ കെഒ 828847 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പിനു ശേഷം വൈകിട്ട് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഒരു കോടി രൂപ ലഭിച്ചത് അറിഞ്ഞത്. ഉടൻ സുഹൃത്തിനെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു.
തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ കെ.രഘുകുമാറിന്റെ നേതൃത്വത്തിൽ ടിക്കറ്റ് പരിശോധിച്ച് ഉറപ്പു വരുത്തി. പിന്നീട് എസ്.ഐ യു.സനീഷും സംഘവും തജ്മുൽ ഹഖിനെയും കൂട്ടി സിൻഡിക്കേറ്റ് ബാങ്ക് മാവൂർ റോഡ് ശാഖയിൽ എത്തി സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഏൽപിച്ചു. ലോട്ടറി വാങ്ങൽ പതിവാക്കിയ ഇയാൾ ചില ദിവസങ്ങളിൽ 100 രൂപ വരെ ഭാഗ്യ പരീക്ഷണത്തിനു ചിലവാക്കുമായിരുന്നു. 10 വർഷമായി മാത്തോട്ടത്ത് വാടകയ്ക്കു താമസിക്കുന്ന തജ്മുൽ ഹഖ് കെട്ടിട നിർമാണ തൊഴിലാളിയാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സമ്മാനാർഹമായ ടിക്കറ്റ് സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കാൻ സഹായിച്ച പൊലീസിന് ഹഖ് നന്ദിയും പറഞ്ഞു.