തിരുവനന്തപുരം: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2 തസ്തികയ്ക്ക് അടിസ്ഥാന യോഗ്യത പ്ലസ്ടു സയൻസ് നിർബന്ധമാക്കിയതോടെ ആയിരത്തിലേറെ ഉദ്യോഗാർത്ഥികൾ ആശങ്കയിലായി.
സർക്കാർ ആശുപത്രികളിലും നഗരസഭകളിലും നിയമനത്തിനായുള്ള തസ്തികയ്ക്ക് പ്ലസ്ടു / വി.എച്ച്.എസ്.ഇ, ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമ എന്നിവയാണ് നിലവിൽ അടിസ്ഥാന യോഗ്യത. രണ്ടാഴ്ച മുമ്പ് പി.എസ്.സി അപേക്ഷ ക്ഷണിച്ചത് പ്ലസ്ടു സയൻസ് നിർബന്ധമാക്കിയാണ്. മറ്റ് വിഷയങ്ങളിൽ പ്ലസ്ടു എടുത്ത ശേഷം ഡിപ്ലോമ പഠിച്ചവർക്കാണ് പുതിയ മാറ്റം തലവേദനയാകുന്നത്. ഫെബ്രുവരി അഞ്ചാണ് അപേക്ഷിക്കാനുള്ള അവസാനതീയതി.
2017ലെ സ്‌പെഷ്യൽ റൂൾ ഉത്തരവ് അനുസരിച്ചാണ് പ്ലസ്ടു സയൻസിൽ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചത്. എന്നാൽ ഉത്തരവിൽ അവ്യക്തതയുണ്ടെന്നും തസ്തികയിലേക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമയ്‌ക്കാണ് പ്രധാന പരിഗണന നൽകേണ്ടതെന്നും പ്ലസ്ടു സയൻസ് തന്നെ വേണമെന്നില്ലെന്നും ഉത്തരവ് ഭേദഗതി ചെയ്യണമെന്നും നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ 2018ൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നിട്ടും ആരോഗ്യ വകുപ്പ് ഉത്തരവ് ഭേദഗതി ചെയ്‌തില്ല.
മറ്റ് മേഖലകളിൽ തൊഴിലവസരമില്ല
ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ തൊഴിലധിഷ്ഠിത കോഴ്സാണ്. സർക്കാർ ആശുപത്രികളിലോ ആരോഗ്യകേന്ദ്രങ്ങളിലോ നഗരസഭയുടെ ആരോഗ്യവിഭാഗത്തിലോ അല്ലാതെ മറ്റ് മേഖലകളിലൊന്നും ഈ കോഴ്സ് പഠിച്ചവരെ പരിഗണിക്കില്ല. ഈ തസ്തിക മാത്രം ലക്ഷ്യമിട്ട് ഡിപ്ലോമ കോഴ്സ് പഠിച്ചവർക്ക് പുതിയ ഉത്തരവ് അവസരം നഷ്ടമാക്കും. 2012 ലാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2 തസ്തികയിലേക്ക് ഒടുവിൽ പി.എസ്.സി പരീക്ഷ നടത്തിയത്. ഇതിനു ശേഷമുള്ള ഏഴ് ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമ ബാച്ച് വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ കാത്തിരിക്കുകയാണ്.
ഭേദഗതി വരുത്തണമെന്ന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്റെ നിർദേശം പാലിച്ചില്ല. 2017 ലെ സ്‌പെഷ്യൽ റൂൾ മാത്രമാണ് പരിഗണിച്ചു. ഇതോടെ നിരവധി ഉദ്യോഗാർത്ഥികളുടെ അവസരമാണ് നഷ്ടമാകുന്നത്.
-ഡയറക്ടറേറ്റ് ഒഫ് ഹെൽത്ത് സർവീസസ്