വീട്ടുവളപ്പിൽ അല്പം സ്ഥലമുണ്ടെങ്കിൽ ആർക്കും മത്സ്യകൃഷിയിലേക്ക് തിരിയാവുന്നതേയുള്ളൂ. ഏതെങ്കിലും ഒരു മത്സ്യത്തെ മാത്രം കൃഷി ചെയ്യുന്ന രീതിയാണ് ഏകയിന മത്സ്യകൃഷി. കോമൺ കാർപ്പ്, വരാൽ, മുഷി, കാരി,തിലാപ്പിയ, ചെമ്മീൻ എന്നിവയാണ് സാധാരണ ഇത്തരത്തിൽ വളർത്തുന്നത്. സമ്മിശ്ര മത്സ്യ കൃഷിയെന്നാൽ കുളത്തിൽ അനുയോജ്യമായ ഒന്നിൽ കൂടുതൽ മത്സ്യങ്ങളെ ഒന്നിച്ച് വളർത്തുന്ന രീതിയാണിത്. ഇന്ന് മത്സ്യകൃഷിയിൽ പ്രമുഖ സ്ഥാനം സമ്മിശ്ര മത്സ്യകൃഷിക്കാണ്. പ്രധാനമായും കാർപ്പ്, മുഷി, കാരി എന്നിവയാണ് ഇങ്ങനെ കൃഷി ചെയ്യുന്നത്. അതുപോലെ തന്നെ, നെൽപ്പാടങ്ങളിലെ മത്സ്യ കൃഷിയും ഇന്ന് വ്യാപകമായി നടന്നു വരുന്നുണ്ട്.
മത്സ്യകൃഷിയിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മത്സ്യക്കുള നിർമ്മാണം. കുളം നിർമ്മിക്കാനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ജലത്തിന്റെ ലഭ്യത ശ്രദ്ധിക്കേണ്ട ഒന്നാണ്. എപ്പോഴും കുറഞ്ഞത് നാലടിയെങ്കിലും വെള്ളം കുളത്തിലുണ്ടാകുവാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് കുളത്തിലേക്ക് ജലം ഒഴുകാതെ വരമ്പ് നിർമ്മിച്ച് സംരക്ഷിക്കണം.
മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കുന്ന സമയവും നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വലിപ്പവും മത്സ്യ കൃഷിയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വളർച്ചയെത്താത്ത മത്സ്യത്തെ കുളത്തിൽ നിക്ഷേപിച്ചാൽ നശിച്ച് പോകാൻ ഇടയുണ്ട്. 50 മില്ലി മീറ്റർ വലിപ്പമെങ്കിലുമായ കുഞ്ഞുങ്ങളാണ് കുളത്തിലേക്ക് വിടുവാൻ നല്ലത്.
സമ്മിശ്ര മത്സ്യ കൃഷിയാണ് ചെയ്യുന്നതെങ്കിൽ കുളത്തിനു മേൽതട്ടിൽ കഴിയുന്നവ, ഇടത്തട്ടിൽ കഴിയുന്നവ, അടിത്തട്ടിൽ കഴിയുന്നവ എന്ന കണക്കിൽ വേണം നിക്ഷേപിക്കാൻ. ഒരു കുളത്തിൽ നിക്ഷേപിക്കാവുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ തോത് കുളത്തിന്റെ വലിപ്പവും ജൈവോൽപ്പാദന ശേഷിയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഹെക്ടറിന് 8000 മുതൽ 10000 വരെ മത്സ്യക്കുഞ്ഞുങ്ങളെ വിടാം.
മത്സ്യങ്ങൾക്ക് എളുപ്പത്തിൽ ദഹിക്കുന്നതായിരിക്കണം തീറ്റ. സസ്യജന്യവും ജന്തുജന്യവുമായ കൃത്രിമാഹാരങ്ങളാണ് സാധാരണ മത്സ്യ കൃഷിക്ക് ഉപയോഗിക്കുന്നത്. പുല്ല്, കിഴങ്ങുകൾ, വേരുകൾ, പിണ്ണാക്ക്, തവിട്, മുട്ട, കൊഞ്ച്, ഞണ്ട്, അറവുശാലയിലെ അവശിഷ്ടങ്ങൾ എന്നിവയും നൽകാം. സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ, കുതിർത്തോ, ഉണക്കിയോ വേണം നൽകുവാൻ. മത്സ്യത്തിന്റെ വളർച്ച മൂന്ന് ഘട്ടങ്ങളായിട്ടാണ്. ആദ്യത്തെയും അവസാനത്തെയും ഘട്ടങ്ങളിൽ വളർച്ച നിരക്ക് കുറവായിരിക്കും. മീനുകൾക്ക് ആവശ്യമായ തൂക്കം ഉണ്ടായിക്കഴിഞ്ഞാൽ വിളവെടുക്കാം. സാധാരണ ഒരു ഹെക്ടറിൽ നിന്നും 2000 മുതൽ 2500 കിലോ ഗ്രാം വരെ മത്സ്യം ലഭിക്കും.