coronavirus

ബെയ്ജിംഗ്: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട പുതിയതരം ന്യൂമോണിയ ബാധിച്ച് ഇന്ത്യക്കാരിയും ചികിത്സയിൽ. ചൈനയിലെ ഷെൻസെനിൽ അദ്ധ്യാപികയായ പ്രീതി മഹേശ്വരിയെ(45) യാണ് വെള്ളിയാഴ്ച രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചൈനയിൽ പടരുന്ന കൊറോണ വൈറസ് ബാധയേറ്റ ആദ്യത്തെ വിദേശിയാണ് പ്രീതി. ഇവർക്ക് രോഗം സ്ഥിരീകരിച്ചതായും ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഭർത്താവ് അഷുമാൻ ഖോവൽ വാർത്താ ഏജൻസിയോട് വ്യക്തമാക്കി. ഡൽഹിയിൽ വ്യാപാരിയാണ് അഷുമാൻ.

മഹേശ്വരി നിലവിൽ ഐ.സി.യുവിലാണ്. വെന്റിലേറ്ററിൽ മറ്റു ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സ. ഏതാനും മണിക്കൂർ മഹേശ്വരിയെ സന്ദർശിക്കാൻ ഭർത്താവിന് അനുവാദം നൽകിയിട്ടുണ്ട്. മഹേശ്വരി അബോധാവസ്ഥയിൽ തുടരുകയാണ്. രോഗം മാറുന്നതിനു സമയമെടുക്കുമെന്നും അധികൃതർ അറിയിച്ചു.

വുഹാൻ, ഷെൻസെൻ മേഖലകളിൽ പടരുന്ന ന്യൂമോണിയയ്ക്ക് പിന്നിൽ കൊറോണ വൈറസാണെന്ന് അടുത്തിടെയാണ് കണ്ടെത്തിയത്.

ഇന്ത്യയിൽ നിന്നുള്ള അഞ്ഞൂറിലേറെ മെഡിക്കൽ വിദ്യാർത്ഥികൾ വുഹാനിൽ പഠിക്കുന്നുണ്ട്. ചൈനീസ് പുതുവർഷാഘോഷ അവധിയുടെ ഭാഗമായി ഇവരിലേറെയും ഇന്ത്യയിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൈന സന്ദർശിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം നിർദേശം നൽകിയിരുന്നു.

2002–03ൽ ചൈനയെയും ഹോങ്കോങ്ങിനെയും വിറപ്പിച്ച സാർസിനു തുല്യമാണ് ഈ കൊറോണ വൈറസ് ബാധയെന്നാണ് റിപ്പോർട്ടുകൾ. അന്ന് 650പേർ മരിച്ചു.

കൊറോണ വൈറസ്

 ജലദോഷം മുതൽ സാർസ് വരെയുള്ള ശ്വാസകോശരോഗങ്ങൾക്ക് കാരണമാകുന്ന വൈറസ്

 പനിയും ശ്വാസതടസവുമാണ് പ്രധാന ലക്ഷണങ്ങൾ.

മ‍ൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പടരും

 നിലവിൽ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടില്ല.