ന്യൂഡൽഹി: മലയാളി പ്രവാസി വ്യവസായി സി.സി തമ്പി ഡൽഹിയില്‍ അറസ്റ്റിൽ. വിദേശ നാണയ ചട്ടലംഘനത്തിന്റ പേരിലാണ് അറസ്റ്റ്. 1000 കോടി രൂപയുടെ ഇടപാടിൽ ചട്ടലംഘനങ്ങൾ നടത്തിയെന്നാണ് ആരോപണം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് തമ്പിയെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ഇന്നലെ രാത്രിയാണ് തമ്പിയെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയത്. 2017ലാണ് അദ്ദേഹത്തിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേരളത്തിൽ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ തമ്പിക്കെതിരെ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ 2017ൽ ഇ.ഡി കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ദുബായ് കേന്ദ്രീകരിച്ചാണ് തമ്പിയുടെ ബിസിനസുകള്‍. നേരത്തെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്‍റെ പേരിലും എന്‍ഫോഴ്സ്മെന്‍റ് തമ്പിയെ ചോദ്യം ചെയ്തിരുന്നു.
വാദ്ര, ഒളിവിലുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി എന്നിവരുമായി തമ്പിക്കു ബന്ധമുണ്ടെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തിലും തമ്പി ഹാജരാകണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ഇയാളെ തിങ്കളാഴ്ച തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.