മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളും, സി.പി.എം പ്രവർത്തകരുമായ യുവാക്കളെ യു.എ.പി.എ ചുമത്തി പൊലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. യു.എ.പി.എ കരിനിയമമാണെന്ന് തുറന്നടിച്ചിട്ടുള്ള സി.പി.എം നേതൃത്വം നൽകുന്ന സർക്കാർ സംസ്ഥാനം ഭരിക്കുമ്പോൾ പാർട്ടി ബന്ധമുള്ള യുവാക്കളെ പൊലീസ് ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തതാണ് ഏറെ വിവാദമായത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് സാഹിത്യകാരിയായ കെ.ആർ.മീര. കോഴിക്കോട് വച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലന്റെ മാതാപിതാക്കളെ കണ്ടുവെന്നും ജനാധിപത്യാവകാശങ്ങൾ ഒരു മിഥ്യയാണ് എന്ന് ഓർമ്മിക്കാൻ അവരുടെ കണ്ണുകളിൽ ഒരിക്കലൊന്നു നോക്കിയാൽ മതിയെന്നും കെ.ആർ.മീര കുറിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ ഫലമായി ജെ.എൻ.യുവിലെ ചെറുപ്പക്കാർ ആക്രമിച്ച സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്യപ്പെടാത്തതിൽ ഒന്നു പ്രതിഷേധിക്കാൻ വേണ്ടിയെങ്കിലും അങ്ങേയ്ക്കു ധാർമിക ബാധ്യതയില്ലേ എന്ന് കേരള മുഖ്യമന്ത്രിയോടായി കെ.ആർ.മീര ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കോഴിക്കോട്ട് കൂട്ടുകാരെയും വായനക്കാരെയും കണ്ടതിന്റെ ആനന്ദത്തിൽ ആറാടി നടക്കുമ്പോഴാണ് അലന്റെ മാതാപിതാക്കളെ ദീദി ദാമോദരൻ പരിചയപ്പെടുത്തിയത്.
ഊതി വീർപ്പിച്ച ബലൂണിൽ ആഞ്ഞൊരു കത്തി മുന തറച്ചതുപോലെയായിരുന്നു അത്.
നമുക്കുണ്ട് എന്നു നാം വിശ്വസിക്കുന്ന ജനാധിപത്യാവകാശങ്ങൾ ഒരു മിഥ്യയാണ് എന്ന് ഓർമ്മിക്കാൻ അവരുടെ കണ്ണുകളിൽ ഒരിക്കലൊന്നു നോക്കിയാൽ മതി.
കരിഞ്ഞു പോയ കണ്ണുകൾ.
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ, പിന്നെ ഏതു കുറ്റകൃത്യം ചെയ്യുമ്പോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത് എന്നു വെളിപ്പെടുത്താൻ
ജെ.എൻ.യുവിലെ ചെറുപ്പക്കാർ ആക്രമിക്കപ്പെട്ടു പത്തു ദിവസം കഴിഞ്ഞിട്ടും ഒരാൾ പോലും അറസ്റ്റ് ചെയ്യപ്പെടാത്തതിൽ മന:സാക്ഷിക്കുത്തില്ലാതെ പ്രതിഷേധിക്കാൻ വേണ്ടിയെങ്കിലും
–അങ്ങയ്ക്കു ധാർമിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ?