ന്യൂഡൽഹി: പൗരത്വഭേദഗതി നിയമം യുക്തിരഹിതവും അധാർമ്മികവും അനവസരത്തിലുള്ളതുമാണെന്ന് പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ. സി.എ.എ വിരുദ്ധ സമരം കേന്ദ്രത്തിനെതിരെ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ചു എന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമം പ്രത്യക്ഷത്തിൽതന്നെ യുക്തിരഹിതമാണ്. ശ്രീലങ്കൻ തമിഴർ നിയമത്തിന്റെ പരിധിയിൽ നിന്ന് പുറത്തായതിന് എന്തു കാരണമാണ് പറയാനുള്ളത്. നിയമം നടപ്പിലായാൽ കൂടുതൽ ബാധിക്കുക മുസ്ലീങ്ങളെ ആയിരിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരെ ഇത് കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനവസരത്തിലുള്ള നിയമമാണിത്. രാജ്യത്ത് യുവാക്കൾ തൊഴിലില്ലാതെ പ്രയാസപ്പെടുന്നു. സാമ്പത്തികത്തകർച്ചയും പാരിസ്ഥിതിക അപകടാവസ്ഥകളും അടക്കമുള്ള പ്രശ്‌നങ്ങൾ നിലനിൽക്കുന്നു. ആ സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു നിയമം നടപ്പാക്കുന്നത്. കേന്ദ്രസർക്കാർഎത്രയും പെട്ടെന്ന് നിയമം പിൻവലിക്കാൻ തയ്യാറാകണം. ഇല്ലെങ്കില്‍ൽ പ്രശ്‌നങ്ങൾ കൂടുതൽ ഗുരുതരമാകുമെന്നും ഗുഹ മുന്നറിയിപ്പു നൽകി.
നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാവണം എന്നാൽ അവ അക്രമരഹിതമാകണം. നിയമത്തിനെതിരെ മുസ്ലിം ഇതര വിഭാഗത്തിൽ നിന്നുള്ളവരും തെരുവിലിറങ്ങി എന്നത് വളരെയധികം ആവേശം നല്‍കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പുകളല്ല ജനാധിപത്യമാണ് പ്രധാനം. സമരത്തെ നേരിടാൻ ഇന്റർനെറ്റ് നിരോധനം അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് വളരെ മോശം സൂചനകളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ വ്യാപ്തിയും തീവ്രതയും സർക്കാരിനെയും സർക്കാരിന്റെ വിമർശകരെയും അമ്പരപ്പിച്ചിരിക്കുകയാണെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.