nepal-

കാഠ്മണ്ഡു : അപ്രതീക്ഷിതമായി എത്തിയ വെള്ളിടി പോലെയാണ് നേപ്പാളിലേക്ക് കേരളത്തിൽ നിന്നും വിനോദ സഞ്ചാരത്തിനായി പോയ സംഘത്തിലെ എട്ട് പേർ മരണപ്പെട്ടു വെന്ന വാർത്ത എത്തിയത്. ദമനിലെ ഹോട്ടൽ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീൺ കുമാർ(39) ഭാര്യ ശരണ്യ(34) മക്കൾ അഭിനവ് സൂര്യ(9) ശ്രീഭദ്ര(9) അഭി നായർ(7) , കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാർ(39) ഭാര്യ ഇന്ദു രഞ്ജിത്ത്(34) വൈഷ്ണവ് രഞ്ജിത്ത്(2) എന്നിവരണ് മരിച്ചത്. പ്രവീൺ ദുബായിൽ എൻജിനീയറാണ്. ഭാര്യ ശരണ്യ എറണാകുളം അമൃത ഹോസ്പിറ്റലിൽ വിദ്യാർത്ഥിയാണ്. പ്രവീണിന്റെ സുഹൃത്താണ് രഞ്ജിത്തും കുടുംബവും. ഇവർ കാഠ്മണ്ഡുവിൽ താമസത്തിനായി തിരഞ്ഞെടുത്ത എവറസ്റ്റ് പനോരമ റിസോർട്ടിലെ ഹീറ്ററിലുണ്ടായ തകരാർ നിമിത്തം കാർബൺ മോണോക്‌സൈഡ് ലീക്കായതാണ് മരണകാരണമായി പുറത്ത് വരുന്നത്.


എവറസ്റ്റ് പനോരമ റിസോർട്ടിലെ അനുഭവങ്ങൾ ടെറിബിൾ

കാഠ്മണ്ഡുവിലെ ദമാമിലുള്ള റിസോർട്ടായ എവറസ്റ്റ് പനോരമ റിസോർട്ടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി ട്രിപ്പ് അഡൈ്വസർ അടക്കമുള്ള ഓൺലൈൻ സൈറ്റുകളിൽ സെർച്ച് ചെയ്തപ്പോഴാണ് റിവ്യൂവിൽ കണ്ണുടക്കിയത്. ഇവിടെ മുൻപ് താമസിച്ചിരുന്നവരിൽ കൂടുതൽ പേരും നെഗറ്റീവ് റിവ്യൂവാണ് എഴുതിയിട്ടുള്ളത്. റിവ്യൂ നൽകിയവരിൽ കൂടുതൽ പേരും ടെറിബിൾ എന്ന ഓപ്ഷനാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതേ തുടർന്ന് റിവ്യൂവിനും താഴെ റിസോർട്ടിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ വായിച്ചപ്പോഴാണ് ഇതിന് മുൻപും ഹീറ്ററിനെ കുറിച്ചുള്ള പരാതികൾ ഉയർന്നിട്ടുള്ളത് ശ്രദ്ധയിൽ പെട്ടത്. റൂം സർവീസ് അടക്കമുള്ള കാര്യങ്ങളിലെ പതിവ് പരാതികൾക്കപ്പുറം ഹീറ്ററുകൾ പ്രവർത്തന രഹിതമാവുന്നതും, തകരാർ സംഭവിച്ചതുമടക്കമുള്ള കാര്യങ്ങൾ സഞ്ചാരികൾ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കലും ഇവിടെ താമസിക്കരുതെന്ന മുന്നറിയിപ്പ് വരെ നൽകുന്ന കമന്റുകളുണ്ട്.

nepal-

കാഠ്മണ്ഡുവിലെ എവറസ്റ്റ് പനോരമ റിസോർട്ടിലേക്ക് ഇന്നലെ രാത്രി ഒൻപതരയ്ക്കാണ് പതിനഞ്ച് അംഗ മലയാളി സംഘം താമസത്തിനായി എത്തുന്നത്. നാലു മുറികളിലായി താമസിച്ച സംഘം തണുപ്പകറ്റാൻ ഹീറ്റർ എല്ലാ മുറിയിലും ഓണാക്കിയിരുന്നു. ഹീറ്ററിന്റെ തകരാറു മൂലം കാർബൺ മൊണോക്‌സൈഡ് ലീക്ക് ചെയ്താതാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. തണുപ്പ്കാലത്ത് വീട്ടിനുള്ളിൽ ചൂട് പകരുന്നതിനായി സ്ഥാപിക്കുന്ന ഹീറ്ററുകളിലെ തകരാറു നിമിത്തമാണ് കാർബൺ മൊണോക്‌സൈഡ് ലീക്കാവുന്നത്.

കാർബൺ മോണോക്‌സൈഡ് നിശബ്ദ കൊലയാളി

പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലും ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിലും കത്തൽ താപപ്രവർത്തനങ്ങളിലെ ഏറ്റക്കുറച്ചിൽ നിമിത്തം ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് കാർബൺ മോണോക്‌സൈഡ്. ഈ വാതകത്തിന് നിറമോ മണമോ രുചിയോ ഇല്ലാത്തത് മൂലം കാർബൺ മോണോക്‌സൈഡ് അത്യന്തം അപകടകാരിയായി മാറുന്നു.

ശ്വസിക്കുമ്പോൾ ഓക്സിജനിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന കാർബൺ മോണോക്‌സൈഡ് രക്തത്തിൽ കലരുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്. രക്തത്തിലെ അരുണ രക്താണുക്കൾ ശരീരത്തിലെത്തുന്ന കാർബൺ മോണോക്‌സൈഡിനെ ആഗിരണം ചെയ്യുന്നതിലൂടെയാണ് അപകടം സംഭവിക്കുക. ശ്വാസത്തിലെ ഓക്സിജനെ ആഗിരണം ചെയ്യുന്നതിലും വേഗത്തിൽ കാർബൺ മോണോക്‌സൈഡിനെ ചുവന്ന രക്താണുക്കൾ വഹിച്ചു കൊണ്ട് സഞ്ചരിക്കുന്നതാണ് ഇതിനു കാരണം. ഇതുമൂലം ശരീരത്തിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശ്വസിക്കുന്നയാൾ അബോധാവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നു.

ഹീറ്റർ പോലുള്ള ഉപകരണങ്ങൾ സമയാ സമയത്ത് വിദഗ്ദ്ധനെ കൊണ്ട് അറ്റകുറ്റ പണികൾ നടത്തിയും, കാർബൺ മോണോക്‌സൈഡ് ചോർച്ച കണ്ടെത്തുന്ന അലാമുകൾ ഘടിപ്പിച്ചും വാതക ചോർച്ച കൊണ്ടുണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാം.