taslima-nasrin

തിരുവനന്തപുരം: കേരളത്തിലെ മുസ്ലിങ്ങളെ കുറിച്ചുള്ള തന്റെ അനുഭവം പങ്കുവച്ച് എഴുത്തുകാരി തസ്ലിമ നസ്റിൻ രംഗത്ത്. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ നിലപാട് അറിയാവുന്നവർ ആയിരുന്നിട്ടുകൂടി കേരളത്തിലെ മുസ്ലിംകളിൽനിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായില്ലെന്നും തസ്ലിമ നസ്റിൻ ട്വീറ്റ് ചെയ്തു. കേരളത്തിലെത്തിയപ്പോൾ മുസ്ലിം പുരുഷന്മാരും സ്ത്രീകളും തന്നോട് ആദരവോടെയാണ് പെരുമാറിയതെന്നും അവർ കുറിച്ചു.

''കുറച്ചു ദിവസം ഞാൻ കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ കോഴിക്കോടും കണ്ണൂരും ആയിരുന്നു. ഒരു മോശം അനുഭവം പോലും എനിക്ക് അവിടെ ഉണ്ടായില്ല. മറിച്ച് മുസ്ലിം പുരുഷന്മാരും സ്ത്രീകളും ആദരവു പ്രകടിപ്പിക്കാൻ വരികയാണ് ചെയ്തത്. മുസ്ലിം സമാധാനത്തിന്റെ മതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് അവർക്കു നല്ലപോലെ അറിയാം.''- തസ്ലിമയുടെ ട്വീറ്റിൽ പറയുന്നു.

ഇസ്ലാം മതത്തിന്റെ കടുത്ത വിമർശകയാണ് തസ്ലിമ നസ്റിൻ. ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികളില്‍നിന്ന് ഭീഷണി നേരിടുന്ന തസ്ലിമ നസ്രീന്‍ ഏറെക്കാലമായി ഇന്ത്യയിലാണ് താമസിക്കുന്നത്. സ്വീഡൻ പൗരയായ തസ്ലിമ 2004 മുതലാണ് ഇന്ത്യയിൽ താമസമാക്കിയത്. ഇസ്ലാം വിരുദ്ധത ആരോപിച്ച് ഇസ്ലാം മതമൗലിക വാദികളിൽനിന്നുള്ള ഭീഷണിയെത്തുടർന്നാണ് 1994ൽ തസ്ലിമ ബംഗ്ലാദേശ് വിട്ടത്. ഇന്ത്യയെക്കൂടാതെ അമേരിക്കയിലും യൂറോപ്പിലും ഇവർ താമസിച്ചിട്ടുണ്ട്.

I was in Kerala's Muslim dominated areas ---Kozhikode and Kannur -- for a few days. I experienced not a single bad incident. Rather Muslim men and women came to me to express their admiration. They know very well that i do not believe Islam is a religion of peace.

— taslima nasreen (@taslimanasreen) January 21, 2020