amit-shah

ലക്‌നൗ: പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ നിശിതമായി തളളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവർ എത്ര തന്നെ പ്രതിഷേധിച്ചാലും ഒരു കാരണവശാലും അത് കേന്ദ്ര സർക്കാർ പിൻവലിക്കില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. താൻ ഇക്കാര്യം വ്യക്തവും സ്ഫുടവുമായാണ് പറയുന്നതെന്നും നിയമത്തിനെതിരെ എത്ര വേണമെങ്കിലും പ്രതിഷേധിച്ചുകൊള്ളുവാനും പറഞ്ഞുകൊണ്ട് അമിത് ഷാ വെല്ലുവിളി മുഴക്കുകയും ചെയ്തു. ഉത്തർ പ്രദേശിലെ ലക്‌നൗവിൽ നടക്കുന്ന റാലിയിലാണ് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇവിടുത്തെ ജനങ്ങൾക്ക് മുൻപിലായി നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ് പാർട്ടിയേയും മറ്റ് പാർട്ടി നേതാക്കളെയും അമിത് ഷാ വിമർശിക്കുകയുണ്ടായി. കോൺഗ്രസാണ് രാജ്യം രണ്ടായി വിഭജിച്ചതിന്റെ കാരണക്കാരെന്നും ഷാ ആരോപിച്ചു. ഇതുകൂടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർക്കെതിരെയും അമിത് ഷാ വിമർശനം അഴിച്ചുവിട്ടു.

'പൗരത്വ നിയമത്തിന്റെ വിമർശകരോട് ഞാൻ വളരെ വ്യക്തമായും ഉച്ചത്തിലും പറയുകയാണ്, ഒരു കാരണവശാലും നിയമം പിൻവലിക്കാൻ പോകുന്നില്ല. എത്രതന്നെ പ്രതിഷേധങ്ങൾ ഉണ്ടായാലും. ഞാനാണ് ഈ ബിൽ ലോക്സഭയിൽ കൊണ്ടുവന്നത്. ഈ ബിൽ പൊതുജനങ്ങൾക്ക് മുൻപിലായി ചർച്ച ചെയ്യണം എന്നാണ് പ്രതിപക്ഷത്തോട് എനിക്ക് പറയാനുള്ളത്.' ഷാ പറഞ്ഞു.

'ഇതുമൂലം(പൗരത്വ നിയമഭേദഗതി) ആരുടെയും പൗരത്വം തട്ടിയെടുക്കാൻ സാധിക്കുമെന്നാണ് വാദമെങ്കിൽ, നിങ്ങൾ അത് തെളിയിക്കണം. അന്ധരും ബധിരരുമായ നേതാക്കൾക്ക് ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ കാണാൻ കഴിയില്ല. സി.എ.എ വിരുദ്ധ കക്ഷികൾ നിയമത്തിനെതിരെ ദുഷ്പ്രചാരണം നടത്തുകയാണ്.' ഈ കാരണം കൊണ്ടാണ് രാജ്യത്തെ വിഘടിക്കാൻ ശ്രമിക്കുന്നവരെ എതിർത്തുകൊണ്ട് ജനങ്ങൾക്ക് മുൻപിൽ ബി.ജെ.പി പൗരത്വ നിയമഭേദഗതിയെക്കുറിച്ച് 'ബോധവത്കരണങ്ങൾ' നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.