lokanath-behera
LOKNATH BEHERA

തിരുവനന്തപുരം: സ്ത്രീകളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്നതും അവരുടെ മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച് നിലവിലുളള വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിർദ്ദേശിച്ചു.

ക്രിമിനൽ നടപടി നിയമ സംഹിതയിലെ 161(1) വകുപ്പിന്റെ പ്രോവിസോ പ്രകാരം ഒരു സ്ത്രീയേയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്താൻ പാടില്ല. മൊഴി രേഖപ്പെടുത്തുന്നത് അവരുടെ താമസസ്ഥലത്ത് വച്ചായിരിക്കണം. കേസന്വേഷണവും ചോദ്യം ചെയ്യലും നടത്തുന്ന ഉദ്യോഗസ്ഥർ വ്യക്തികളുടെ നിയമപരവും മാനുഷികവുമായ അവകാശങ്ങളെ മാനിക്കണം.

നിയമപ്രകാരമുളള വ്യവസ്ഥകൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നും ബെഹ്റ മുന്നറിയിപ്പ് നൽകി. ചില ഉദ്യോഗസ്ഥർ വ്യവസ്ഥകൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദ്ദേശം.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326(എ), 326(ബി), 354, 354(എ), 354(ബി), 354(സി), 354(ഡി), 375, 376, 376(എ), 376(ബി), 376(സി), 376(ഡി), 376(ഇ), 509 എന്നീ വകുപ്പുകൾ പ്രകാരമുളള കുറ്റകൃത്യങ്ങൾക്ക് ഇരയായ സ്ത്രീ നൽകുന്ന വിവരങ്ങൾ ഒരു വനിതാ പൊലീസ് ഓഫീസറോ വനിതാ ഓഫീസറോ രേഖപ്പെടുത്തണം.

സ്ത്രീയ്ക്ക് നിയമസംരക്ഷണവും ആരോഗ്യ പ്രവർത്തകരുടേയോ വനിതാ സംഘടനകളുടേയോ സഹായവും ലഭ്യമാക്കണം. കുറ്റകൃത്യത്തിന് വിധേയയാകുന്ന സ്ത്രീ താത്കാലികമായോ സ്ഥിരമായോ ശാരീരികമോ മാനസികമോ ആയി വൈകല്യം നേരിടുന്നവരാണെങ്കിൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് സ്‌പെഷ്യൽ എഡ്യൂക്കേറ്ററുടേയോ ഇന്റർപ്രെട്ടറുടേയോ മെഡിക്കൽ ഓഫീസറുടേയോ സാന്നിധ്യത്തിലാകണം. ഇത് കഴിയുന്നതും വീഡിയോയിൽ പകർത്തണം. ക്രിമിനൽ നടപടി നിയമ സംഹിത 161(3) വകുപ്പു പ്രകാരമുളള മൊഴി ഓഡിയോ വീഡിയോ വഴി റെക്കാഡ് ചെയ്യാവുന്നതാണ്. വനിതകൾ നൽകുന്ന മൊഴി ഒപ്പിട്ടുവാങ്ങേണ്ട ആവശ്യവുമില്ല.