കണ്ണൂർ : സർക്കാർ അധികാരത്തിൽ വരുന്നത് ഭരണഘടനയെ സാക്ഷിനിറുത്തിയാണെന്നും ആർ.എസ്.എസിന്റെ അജണ്ട നടപ്പാക്കാനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ജനസംഖ്യ രജിസ്റ്റർ കേരളത്തിൽ നടത്തില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. എൻ.പി.ആറിനുള്ള എന്യൂമറേഷൻ പ്രവർത്തനം കേരളത്തിൽ നടത്തില്ലെന്നും ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് സെൻസസ് കമ്മീഷണറെ അറിയിക്കും. വ്യക്തിയുടെ ജനനതീയതി, മാതാപിതാക്കളുടെ വിവരങ്ങൾ എന്നീ ചോദ്യങ്ങൾ ഒഴിവാക്കിയാകും സെൻസസുമായുള്ള സഹകരിക്കൽ. ഈ രണ്ട് ചോദ്യങ്ങളും അനാവശ്യമാണെന്നും പൗരത്വ രജിസ്റ്ററിലേക്ക് നയിക്കാനിടയുണ്ടെന്നും കണക്കാക്കിയാണ് തീരുമാനം.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ച ഉന്നത തലയോഗത്തിൽ എൻ.പി.ആറിൽ കേരളത്തിനൊപ്പം രാജസ്ഥാൻ, പഞ്ചാബ്, മദ്ധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ ആശങ്ക അറിയിച്ചിരുന്നു. ബംഗാൾ ആകട്ടെ യോഗം തന്നെ ബഹിഷ്കരിച്ചു. ജനസംഖ്യാ രജിസ്റ്റർ നിർത്തിവെച്ചെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടും ചില സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ ഉത്തരവുകളിറക്കി മുന്നോട്ട് പോയത് വിവാദത്തിലായിരുന്നു.