asif-ali

ഒന്നിന് പുറമെ ഒന്നായി വിജയങ്ങൾ സ്വന്തം പേരിനൊപ്പം എഴുതി ചേർക്കുകയാണ് മലയാളികളുടെ പ്രിയ നടനായ ആസിഫ് അലി. പരസ്യ മോഡലും വീഡിയോ ജോക്കിയുമായിരുന്ന ആസിഫ് അലിയുടെ സ്വപ്നമായിരുന്നു സിനിമ രംഗത്തേക്ക് കടന്ന് വരിക എന്നത്. സ്വപ്നം യാഥാർത്ഥ്യമായി പത്തുകൊല്ലം കഴിഞ്ഞിട്ടും ജീവിത വിജയത്തിന്റെ എക്സൈറ്റ്മെന്റ് താരത്തിന് മാറിയിട്ടില്ല. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പുതിയ കാഴ്ചപ്പാടുകളുമായി മുന്നേറുന്ന ആസിഫ് മനസ് തുറക്കുകയാണ് കൗമുദി ആഴ്ചപ്പതിപ്പിലൂടെ.

ആസിഫ് അലിയെ ഫോണിൽ വിളിച്ചാൽ കിട്ടില്ല എന്നത് എല്ലാവരുടെയും പരാതിയാണ്. ആരു വിളിച്ചാലും ഫോൺ എടുക്കാത്ത ആസിഫ് അലിയുടെ സ്വഭാവത്തിന് ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല. പലപ്പോഴും വീട്ടുകാർ വരെ ആസിഫിന്റെ അസിസ്റ്റന്റിനെ ഫോണിൽ വിളിച്ചാണ് താരത്തിന്റെ വിവരങ്ങൾ അന്വേഷിക്കുന്നത്. ഇതുമൂലം ആസിഫിന് നിരവധി പ്രശ്നങ്ങളും ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്. കേരള കൗമുദി ആഴ്ചപതിപ്പിന് ന‍ൽകിയ അഭിമുഖത്തിൽ താരം ഇക്കാര്യം വിശദീകരിക്കുകയാണ്. ''അതെന്തോ ഒരു സൈക്കോളജിക്കൽ ഡിസോഡറാണെന്ന് തോന്നുന്നു. ഒരു ഫോബിയ പോലെ എന്തോ ആണത്. അതൊരു കുറവായി ഞാൻ അംഗീകരിക്കുന്നുണ്ട്. അത് മാറ്റിയെടുക്കണമെന്നുണ്ട്. ആ കാരണം കൊണ്ട് ഒരുപാട് നല്ല സിനിമകൾ എനിക്ക് മിസായിട്ടുണ്ട്. പല ബന്ധങ്ങളും നഷ്ടമായിട്ടുണ്ട്. ഒരുപാട് ചീത്തപ്പേരുണ്ടായിട്ടുണ്ട്'' എന്നും താരം പറയുന്നു. തന്നെ സ്നേഹിക്കുന്ന ആരെയും ഒഴിവാക്കാൻ വേണ്ടിയല്ല താൻ ഫോൺ ഉപയോഗിക്കാതിരിക്കുന്നതെന്നും ആസിഫ് കൂട്ടിച്ചേർത്തു.

അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം കേരള കൗമുദി ആഴ്ചപതിപ്പിൽ വായിക്കാം.