ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ശതകോടീശ്വരനും മനുഷ്യസ്നേഹിയുമായ ജോർജ് സോറോസ്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദി സർക്കാർ ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം നിർമിക്കാൻ ശ്രമിക്കുകയാണെന്ന് സോറോസ് സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു.
ദേശീയതയെക്കുറിച്ചുള്ള സംസാരത്തിൽ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് ഇന്ത്യയെയാണ്.
'ഇപ്പോൾ ദേശീയത കുറയുന്നതിന് പകരം അത് തീവ്രമായിരിക്കയാണ്. അതിന് ഏറ്റവും വലുതും ഭയപ്പെടുത്തുന്നതുമായ ഉദാഹരണം ഇന്ത്യയാണ്. അവിടെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദുരാഷ്ട്രം നിർമിക്കാൻ ശ്രമിക്കുന്നു. ജമ്മു കാശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കിയും ആയിരക്കണക്കിന് മുസ്ലിങ്ങളുടെ പൗരത്വം നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയുമാണിത്. '
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് എന്നിവരെയും സോറോസ് രൂക്ഷമായി വിമർശിച്ചു. ലോകം തനിക്കു ചുറ്റുമാകണമെന്ന് ആഗ്രഹിക്കുന്ന കാപട്യക്കാരനും നാർസിസിസ്റ്റുമാണ് പ്രസിഡന്റ് ട്രംപെന്നും ചൈനീസ് ജനതയ്ക്ക് മേൽ സമ്പൂർണ ആധിപത്യം നേടാൻ സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുകയായിരുന്നു ഷീ ജിൻപിങ് എന്നും സോറോസ് പറഞ്ഞു.