ന്യൂഡൽഹി: രാജ്യം ഇന്ന് 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇന്ത്യാഗേറ്റിലെ അമർജവാൻജ്യോതിക്ക് പകരം ഇത്തവണ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീരമൃത്യുവരിച്ച സൈനികർക്കുള്ള പുഷ്പചക്രം അർപ്പിച്ചു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി എം.എം. നരവനെ, നാവിക–വ്യോമസേനാ മേധാവികൾ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്‌പഥിൽ പതാക ഉയർത്തി.
രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്കാരിക വൈവിദ്ധ്യവും വ്യക്തമാക്കുന്നതായിരിരുന്നു രാജ്‌പഥിൽ അരങ്ങേറിയ പരേഡ്. പോർവിമാനങ്ങളും ഹെലികോപ്ടറുകളും അണിനിരക്കുന്ന വ്യോമാഭ്യാസ പ്രകടനത്തോടെയാണ് പരേഡ് സമാപിക്കുക. ബ്രസീൽ പ്രസിഡന്റ് ജൈർ മെസ്സിയസ് ബൊൽസോനരോ ആണ് ഇത്തവണത്തെ മുഖ്യാതിഥി. വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ 22 ടാബ്ലോകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു. കേരളം, പശ്ചിമ ബെംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ.അദ്വാനി, ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഭാര്യ ഗുര്‍ശരണ്‍ കൗര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവര്‍ രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ എത്തിയിരുന്നു.