സീരിയൽ വേഷങ്ങളിൽ എന്നും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ശ്വേത തിവാരി. ഒപ്പം അഭിനയിച്ച പല താരങ്ങളും സിനിമയിലേക്ക് ചേക്കേറിയെങ്കിലും ശ്വേത ഇന്നും സീരിയൽ വിട്ട് പോകാൻ തയ്യാറല്ല. പണം, പ്രശസ്തി, പദവി അങ്ങനെ തനിക്ക് എല്ലാം നൽകിയത് ടെലിവിഷനാണ്. അതിൽ കൂടുതലൊന്നും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ടെലിവിഷൻ വേഷങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ശ്വേത തീരുമാനിച്ചത്.
ഇപ്പോഴിതാ താരം തന്റെ കരിയറിലെ ചില കാര്യങ്ങളെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. 'ചില അഭിനേതാക്കൾ ടെലിവിഷനെ ഒരു ചെറിയ മാദ്ധ്യമമായാണ്കാണുന്നത്. എന്നാൽ അതു അബദ്ധധാരണയാണ്. കാലം ഒരുപാട് മാറിയിരിക്കുന്നു. ഇപ്പോൾ ടെലിവിഷൻ സിനിമയോളം തന്നെ വലിയൊരു മാദ്ധ്യമമാണ്. പുതുതലമുറയുടെ ഇഷ്ടാനുസരണം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന ഇടമാണ് ടെലിവിഷൻ'- ശ്വേത തിവാരി പറഞ്ഞു.
ടെലിവിഷൻ ഷോകളിൽ ഏതുതരം വേഷവും ചെയ്യാൻ തയാറാണ്. കാരണം അത് തന്റെ ജോലിയാണെന്നും ശ്വേത പറഞ്ഞു. ഞാൻ ചെയ്യുന്ന വേഷങ്ങളിൽ ആളുകൾ പലപ്പോഴും എന്നെ വിമർശിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത് 'ബെഗുസരെ'യിലെ വേശ്യവേഷത്തിലാണ്. പക്ഷേ, എനിക്കു കിട്ടിയ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അത്. നിരവധിപേർ ആ വേഷം ഞാൻ ചെയ്തപ്പോൾ നെറ്റി ചുളിച്ചു. പക്ഷേ ഒരു അഭിനേതാവ് എന്ന നിലയിൽ അതെന്റെ ജോലിയാണ്. ജോലി എന്നത് അനുഗ്രഹമാണ്. എനിക്ക് ഒരുദിവസം മാംസാഹാരം കഴിക്കാൻ തോന്നിയാൽ ഞാൻ ഭക്ഷിക്കും. അതുപോലെ തന്നെയാണ് വേശ്യയുടെ വേഷവും ചെയ്തത്.'– ശ്വേത വ്യക്തമാക്കി.