corona-virus

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരണസംഖ്യ 56 ആയി. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് രാജ്യത്താകമാനം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1985 ആയി. സാര്‍സ് (SARS) രോഗത്തോട് സാദൃശ്യമുള്ള കൊറോണ വൈറസ് ബാധയുടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. മുപ്പതോളം ചൈനീസ് പ്രവിശ്യകളിലും മുന്‍സിപ്പാലിറ്റികളിലും സ്വയം ഭരണപ്രദേശങ്ങളിലും 1757 കേസുകള്‍ സ്ഥിരീകരിച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍(എന്‍.സി.എച്ച്) റിപ്പോര്‍ട്ട് ചെയ്തു. 2684 പേര്‍ക്ക് കൊറോണ വൈറസ് ബാധ സംശയിക്കുന്നതായും 324 പേര്‍ക്ക് രോഗാവസ്ഥ ഗുരുതരമായതായും എന്‍.സി.എച്ച് അറിയിച്ചു.

അടിയന്തരസാഹചര്യത്തിലല്ലാതെ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനുള്ള പുതിയ യാത്രാനിര്‍ദേശം ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വൂഹന്‍ ഉള്‍പ്പെടെ ചൈനയുടെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യാക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. യു.എസ്, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും പൗരരെ തിരിച്ചെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. തുടർന്ന് ബെയ്ജിംഗ്,​ ഷാങ്ഹായി തുടങ്ങിയ നഗരങ്ങളിലേക്കും പടർന്നു. വൈറസ് രാജ്യാന്തരതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ വുഹാനിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളിൽ സ്‌ക്രീനിംഗിന് വിധേയമാക്കുമെന്ന് ആസ്‌ട്രേലിയ,​ യു.എസ് തുടങ്ങിയ രാജ്യങ്ങൾ വ്യക്തമാക്കി. 2002-2003 ൽ സാർസ് ബാധിച്ച് ചൈനയിൽ 800ഓളം പേർ മരിച്ചിരുന്നു.