surendran-

തിരുവനന്തപുരം : ഇടതുമുന്നണിയുടെ മനുഷ്യ മഹാശൃംഖലയെ വിമർശിച്ച് ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ. ഉള്ള ഹിന്ദുക്കളുടെ പിന്തുണ കൂടി പോയിക്കിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ലെന്നും അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ ബാത്ത്‌റൂമിൽക്കയറി ഇൻക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ചങ്ങലപ്പാർട്ടിയെ കാത്തിരിക്കുന്നതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ വിമർശിച്ചു.

ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങൾക്കില്ലെന്നും മമതയ്ക്കും മുലായമിനും ലാലുവിനും എന്തിന് ഒവൈസിക്കുപോലും പിന്നിലാണ് നിങ്ങളെ ന്യൂനപക്ഷങ്ങൾ കാണുന്നതെന്നും അദ്ദേഹം കുറിച്ചു. എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്കൂൾ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച്‌ അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകർഷിക്കാനാണെന്നും ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ അവര്‍ നിങ്ങളെ വിശ്വസിക്കുമോ എന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ;

ആവര്‍ത്തനവിരസത എന്നൊന്നുണ്ട്. എപ്പോഴും ഈ കോപ്രായം ആവര്‍ത്തിക്കുന്നത് കാഴ്ചക്കാരില്‍ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ അതവരുടെ കുഴപ്പമായി മാത്രമേ കാണാനാവൂ. നിങ്ങളീ വൃത്തികെട്ട ഏര്‍പ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ?

എന്താണ് നിങ്ങളീ ചവിട്ടുനാടകം കൊണ്ട് നേടിയത്? ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങള്‍ക്കില്ലെന്നത് നിങ്ങള്‍ തിരിച്ചറിയുന്നില്ലേ? എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്‌ക്കൂള്‍ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച്‌ അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകര്‍ഷിക്കാനാണ് സഖാക്കളേ? ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചാണെങ്കില്‍ അവര്‍ നിങ്ങളെ വിശ്വസിക്കുമോ? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളില്‍ എത്ര ശതമാനം പേരുടെ പിന്തുണ നിങ്ങള്‍ക്കുണ്ട്? മമതയ്ക്കും മുലായമിനും ലാലുവിനും എന്തിന് ഒവൈസിക്കുപോലും പിന്നിലാണ് നിങ്ങളെ ന്യൂനപക്ഷങ്ങള്‍ കാണുന്നത്. ബംഗാളില്‍ ഒരുശതമാനം പോലും മുസ്‌ളീം പിന്തുണ നിങ്ങള്‍ക്കില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉള്ള ഹിന്ദുക്കളുടെ പിന്തുണ കൂടി പോയിക്കിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ല. അലനും താഹയും വെറുതെ ഉണ്ടാവുന്നതല്ലെന്ന് താമസം വിനാ

നിങ്ങൾക്കംഗീകരിക്കേണ്ടിവരികതന്നെ ചെയ്യും. അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ ബാത്ത്‌റൂമിൽക്കയറി ഇൻക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ചങ്ങലപ്പാര്‍ട്ടിയെ കാത്തിരിക്കുന്നത്.