ജയ്പുർ : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് മുഹമ്മദി അലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ സാക്ഷാത്കരിക്കുമെന്ന് തന്റെ മുൻ പ്രസ്താവനയിൽ കൂടുതൽ വിശദീകരണവുമായി ശശി തരൂർ എം.പി. ജയ്പൂർ സാഹിത്യോത്സവത്തിൽ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതി ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിച്ചിരുന്നെങ്കിൽ മുഹമ്മദ് അലി ജിന്നയുടെ വിജയം പൂർണമാകുമായിരുന്നെന്ന് ശശി തരൂർ പറഞ്ഞു. 'ജിന്ന ജയിച്ചുവെന്ന് ഞാനൊരിക്കലും പറയില്ല, പക്ഷേ ജയിച്ചുകൊണ്ടിരിക്കുകയാണ്. സി.എ.എ എൻ.പി.ആറിലേക്കും എൻ.ആർ.സിയിലേക്കും കൊണ്ടുചെന്നെത്തിക്കുകയാണെങ്കിൽ അതെല്ലാം പിന്തുടരുക ഒരേ രേഖയായിരിക്കും. അങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് പറയാം ജിന്നയുടെ വിജയം പൂർണമായെന്ന്. ജിന്ന എവിടെയാണെങ്കിലും അദ്ദേഹം പറയും മുസ്ലീങ്ങൾക്ക് ഒരു പ്രത്യേക രാജ്യം വേണമെന്ന തന്റെ വാദം ശരിയായിരുന്നെന്ന്- തരൂർ വ്യക്തമാക്കി.