ഇസ്ലമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു യുവതിയെ ഒരു സംഘം കതിർമണ്ഡപത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി, മതംമാറ്റി മറ്റൊരു യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. ഭാരതി ഭായി എന്ന യുവതിയെയാണ് മതിയാരി ജില്ലയിലെ ഹാലയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇവരെ ഇസ്ലാമിലേക്ക് മതം മാറ്റി യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭാരതി ഭായിയും മറ്റൊരു ഹിന്ദു യുവാവുമായുള്ള വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. ഇത് നടക്കാനിരിക്കെ വിവാഹ പന്തലിൽ നിന്ന് ഷാറുഖ് ഗുൽ എന്നയാളും സംഘവുമാണ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ പിതാവ് കിശോർ ദാസ് പറഞ്ഞു. പട്ടാപ്പകൽ എത്തിയ ഇവർക്ക് പൊലീസിന്റെ സഹായവും ഉണ്ടായിരുന്നു. ഷാറുഖ് ഖുൽ അല്ലാതെ മറ്റാരെയും തനിക്ക് അറിയില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
അതേസമയം, ഭാരതിയുടെ വിവാഹം നടന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇസ്ലാം മതം സ്വീകരിച്ച രേഖകളും ഷാരൂഖ് ഗുല്ലുമായി വിവാഹം നടന്നുവെന്ന വിവരങ്ങളും ചിത്രങ്ങളുമാണ് പ്രചരിച്ചത്. രേഖകൾ പ്രകാരം കഴിഞ്ഞ ഡിസംബർ ഒന്നിന് ഭാരതി ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഭാരതി നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ. കറാച്ചിയിലെ അല്ലാമാ മുഹമ്മദ് യൂസഫ് ബനുരി ടൗണിലുള്ള ജംഇയ്യത്തുൽ ഉലൂം ഇസ്ലാമിയ എന്ന സ്ഥാപനത്തിൽവച്ചാണ് മതം മാറിയത്. ബുഷറ എന്ന പേര് അവർ സ്വീകരിക്കുകയും ചെയ്തിരുന്നുവെന്ന് രേഖകളിൽ പറയുന്നു.
പാകിസ്ഥാനിൽ ഹിന്ദുക്കൾക്ക് നേരെ അക്രമം നടക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പുതിയ സംഭവം. ഹിന്ദു വിഭാഗത്തിൽപ്പെട്ടവർക്ക് നേരെ മുമ്പും സമാനമായ സംഭവങ്ങൾ അരങ്ങേറിയ പാകിസ്ഥാൻൻ പ്രവിശ്യയാണ് സിന്ധ്.