padmashri

ഇത്തവണത്തെ പദ്മശ്രീ പുരസ്കാരം തേടിയെത്തിയത് അറിയപ്പെടാത്തവരെ തേടിയാണ്. 118 പേരിൽ ഹരകേള ഹജബ്ബയുടെയും,​ മുഹമ്മദ് ഷരീഫിന്റെ ജീവിതവും ഇവരിൽ എടുത്ത് പറയേണ്ടതാണ്. ജഗദീഷ് ലാല്‍ അഹൂജ, ജാവേദ് അഹമ്മദ് ടക്, തുളസി ഗൗഡ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ഇവർക്കൊക്കെ പറയാനുള്ളത് വ്യത്യസ്ത കഥകളാണ്.

തിരിച്ചറിയപ്പെടാത്ത 25000 മൃതദേഹങ്ങള്‍ സംസ്‌കരിച്ച ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഷരീഫാണ് ഇവരിലൊരാൾ. യു.പിയിലെ ഫൈസാബാദ് സ്വദേശിയാണ് ഇയാൾ. ഷരീഫിന്റെ മകന്‍ 27 വര്‍ഷം മുമ്പ് മരിച്ചിരുന്നു. എന്നാല്‍,​ ഒരു മാസം കഴിഞ്ഞാണ് ഷരീഫ് വിവരമറിഞ്ഞത്. ഇതിന് ശേഷമാണ് തിരിച്ചറിയപ്പെടാത്ത മൃതശരീരങ്ങള്‍ സംസ്‌കരിക്കാന്‍ തുടങ്ങിയത്.

പത്മ പുരസ്കാരം നേടിയ സാധാരണക്കാരിൽ സാധാരണക്കാരനായ മറ്റൊരാളാണ് ഹരകേള ഹജബ്ബ. ഓറഞ്ച് വില്‍പനയിലൂടെ ലഭിക്കുന്ന പണം കൊണ്ട് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ സ്‌കൂള്‍ സ്ഥാപിച്ച വലിയ മനസിന് ഉടമ. വിദ്യാഭ്യാസമില്ലാത്തതിന്റെ ബുദ്ധിമുട്ട് ആവോളം അനുഭവിച്ചയാളാണ്. അതുകൊണ്ടു തന്നെ ഇനിയാര്‍ക്കും അങ്ങനൊരു ഗതികേട് ഉണ്ടാവരുതെന്ന് ഹജബ്ബ തീരുമാനിക്കുകയായിരുന്നു.

ദക്ഷിണ കന്നഡയിലെ മംഗളൂരുവിനു സമീപമുള്ള ന്യൂപഡുപ്പു സ്വദേശിയാണ് ഹജബ്ബ. തന്റെ നാട്ടിൽ അക്ഷരാഭ്യാസമില്ലാത്ത കുഞ്ഞുങ്ങൾക്ക് തന്റെ ഗതി വരരുതെന്ന തീരുമാനത്തിൽ 1999ൽ അദ്ദേഹം സ്കൂൾ ആരംഭിച്ചു. ഓറഞ്ച് വിൽപനയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു സ്കൂൾ തുടങ്ങിയത്. സർക്കാർ സഹായങ്ങൾ ചെയ്തു. ഭൂമി നൽകി. അങ്ങനെ ഹജബ്ബയുടെ സ്വപ്നം രാജ്യത്തിന്റെ ശ്രദ്ധ നേടി. സ്‌കൂളും വിദ്യാര്‍ത്ഥികളുടെ സംഖ്യയും വലുതായി. സ്‌കൂള്‍ പ്രീ യൂണിവേഴ്‌സിറ്റി സ്‌കൂളായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഹജബ്ബ.

141 പദ്മ പുരസ്കാരങ്ങൾ ശനിയാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചത്. വിവിധ മേഖലകളിലെ 118 പേര്‍ക്കാണ് ഇത്തവണ പത്മശ്രീ പുരസ്‌കാരം. പദ്മ വിഭൂഷണ്‍ ഏഴ് പേര്‍ക്കും പദ്മഭൂഷണ്‍ 16 പേര്‍ക്കുമാണ് ഇത്തവണ ലഭിച്ചത്. അറിയപ്പെടാത്ത ഹീറോകളെ ആദരിക്കുന്നത് ഒരു തരത്തില്‍ ഇന്ത്യയെ കണ്ടെത്തലാണ് എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ഛണ്ഡിഗഡിലെ പി.ജി.ഐ ഹോസ്പിറ്റലിന് പുറത്ത് രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്ന ജഗദീഷ് ലാല്‍ അഹൂജ, ജമ്മു കാശ്മീരിലെ ഭിന്നശേഷിയുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ ജാവേദ് അഹമ്മദ് താക്ക് എന്നിവരും ഇത്തവണ പത്മശ്രീ നേടിയവരുടെ കൂട്ടത്തിലുണ്ട്.