kpcc

തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ സമ്പൂർണ്ണ അച്ചടക്കം ഉറപ്പാക്കുന്നതിനായി കെ.പി.സി.സിക്ക് അച്ചടക്കസമിതി രൂപീകരിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. പാർട്ടി പുന:സംഘടനയ്ക്ക് പിന്നാലെ പോഷകസംഘടനകളുടെയും പുന:സംഘടന ഉടൻ നടത്തും. കെ.പി.സി.സിയുടെ പുതിയ ജനറൽസെക്രട്ടറിമാർക്ക് താമസിയാതെ ജില്ലകളുടെ ചുമതല വിഭജിച്ചുനൽകുമെന്നും പുതിയ ഭാരവാഹികളുടെ ആദ്യയോഗത്തിന് ശേഷം മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിക്കുള്ളിൽ അച്ചടക്കലംഘനം ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല. പാർട്ടി അച്ചടക്കത്തിന്റെ ലക്ഷ്മണരേഖയ്ക്കപ്പുറത്തേക്ക് എത്ര ഉന്നതനായാലും പോകാനനുവദിക്കില്ല. കോൺഗ്രസ് പോലൊരു പാർട്ടിയിൽ ഭാരവാഹികളെ തിരഞ്ഞെടുക്കുകയെന്നത് അനായാസമല്ല. തീരുമാനം അല്പം നീണ്ടുപോയത് അതിനാലാണ്. മുമ്പും സ്ഥാനാർത്ഥിനിർണ്ണയത്തിലടക്കം ഇതുപോലുള്ള സ്ഥിതിയുണ്ടായിട്ടുണ്ട്. കുട്ടനാട് ഉപതിരഞ്ഞെടുപ്പ്, തദ്ദേശതിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് എന്നീ വെല്ലുവിളികൾ കാര്യക്ഷമമായി നേരിട്ട് വിജയമുറപ്പാക്കുകയാണ് ലക്ഷ്യം. പരാജയപ്പെട്ട ഭരണാധികാരികളാണ് നരേന്ദ്രമോദിയും പിണറായിയും. രാജ്യവും സംസ്ഥാനവും അതിഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ജനപക്ഷത്ത് നിന്ന് പോരാടുകയാണ് കെ.പി.സി.സിയുടെ ദൗത്യം. പൗരത്വഭേദഗതി നിയമത്തിനെതിരെ ജനുവരി 30ന് യു.ഡി.എഫ് നടത്തുന്ന മനുഷ്യഭൂപടത്തിൽ കോൺഗ്രസിന്റെ എല്ലാ ഘടകങ്ങളും സജീവപ്രവർത്തനം നടത്തും.

സോഷ്യൽമീഡിയയുടെ പ്രവർത്തനം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ദൗർഭാഗ്യവശാൽ സാധിക്കാത്ത സ്ഥിതിയുണ്ട്. ചുമതലയേല്പിച്ച ശശി തരൂർ വേറെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ കാരണം പറ്റില്ലെന്നറിയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയെ ദുരുപയോഗപ്പെടുത്താൻ ആരെയും അനുവദിക്കില്ല. അത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കും. നേതാക്കളെയും പ്രവർത്തകരെയും ഇകഴ്ത്തിക്കാട്ടാനല്ല സോഷ്യൽമീഡിയ.

താൻ പ്രസിഡന്റായി ചുമതലയേറ്റശേഷമുള്ള 16 മാസത്തിനിടയിൽ പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള പ്രവർത്തകർക്ക് പൂർണ്ണമായ അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. പൗരത്വഭേദഗതിനിയമത്തിനെതിരെ ഫലപ്രദമായ സമരം നയിച്ചത് കോൺഗ്രസാണ്. പൗരത്വഭേദഗതിനിയമത്തിനെതിരെ വയനാട് എം.പിയായ രാഹുൽഗാന്ധിയുടെ ലോംഗ് മാർച്ച് ഈ മാസം 30ന് നടക്കും.

സ്ത്രീപ്രാതിനിദ്ധ്യം കുറഞ്ഞത് പോരായ്മ

കെ.പി.സി.സി പുന:സംഘടനയിൽ മഹിളകൾക്ക് കുറേക്കൂടി പ്രാതിനിദ്ധ്യം കൊടുക്കേണ്ടിയിരുന്നെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യത്തിൽ താനും പൂർണ്ണ സംതൃപ്തനല്ല. യുവാക്കൾ, മഹിളകൾ, ദളിത്, പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് മതിയായ പ്രാതിനിദ്ധ്യമുറപ്പാക്കണമെന്നതാണ് തുടക്കം മുതലുള്ള തന്റെ നിലപാട്. സെക്രട്ടറിമാരുടെ പുന:സംഘടനയിലും ഇതേ നിലപാടാണ്. കോൺഗ്രസ് അദ്ധ്യക്ഷയുടെ മാർഗ്ഗനിർദ്ദേശവും ഇതാണ്. ജനപ്രതിനിധികളെ ഒഴിവാക്കിയപ്പോൾ രണ്ട് എം.പിമാർ വർക്കിംഗ് പ്രസിഡന്റുമാരായി തുടരുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ അവരെ നിയമിച്ചത് എ.ഐ.സി.സിയാണെന്നായിരുന്നു മറുപടി. കെ.പി.സി.സി പുന:സംഘടനയിൽ മികച്ച ടീമിനെ കണ്ടെത്താനായതിൽ അഭിമാനമുണ്ട്. പരിചയസമ്പത്തും യുവത്വവുമാണ് ടീമിന്റെ മുഖമുദ്രയെന്നും മുല്ലപ്പള്ളി പറഞ്ഞു.