ആറ്റിങ്ങൽ: ബംഗളൂരുവിലെ പ്രമുഖ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് അഡ്മിഷൻ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് പണം തട്ടിയ കേസിൽ രണ്ടാം പ്രതിയായ ഡോക്ടർ പിടിയിൽ. കടയ്ക്കൽ ചിതറ ഉജ്ജയിനിയിൽ ഡോ. ഹർഷനാണ് (52) പിടിയിലായത്. മാമം സ്വദേശി ഷീലാ സതീശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. സംഭവത്തിലെ ഒന്നാംപ്രതി മാവേലിക്കര വെട്ടിയാർ സ്വദേശി സജു ബിൻ സലിം (32) ഒളിവിലാണ്. 2015ൽ ഷീലയുടെ മകന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്‌താണ് 48 ലക്ഷം രൂപ പ്രതികൾ വാങ്ങിയത്. എന്നാൽ അഡ്മിഷൻ ലഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്‌തില്ല. ഇതേക്കുറിച്ച് ചോദിക്കുമ്പോൾ ഇവർ വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. തട്ടിപ്പിനിരയായതാണെന്ന് തിരിച്ചറിഞ്ഞ ഷീല 2018ൽ നൽകിയ പരാതിയിൽ കുറത്തിക്കാട്‌ പൊലീസ് കേസെടുത്തു. അറസ്റ്റ് വൈകിയതോടെ ഇവർ ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് കേസ് ആറ്റിങ്ങൽ പൊലീസിന് കൈമാറിയത്. പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം നിഷേധിച്ച കോടതി ഇവരോട് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ കഴിഞ്ഞ ദിവസം നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ഡോ. ഹർഷൻ സ്‌റ്റേഷനിൽ ഹാജരായത്. ഡോ. ഹർഷൻ കടയ്ക്കലിൽ കണ്ണൻസ് ഭവൻ ഡെന്റൽ ക്ലീനിക് നടത്തുകയാണ്. കൊട്ടാരക്കരയിലും സമാനരീതിയിൽ ഇവർക്കെതിരേ കേസ് നിലവിലുണ്ട്. കോടതി നിർദ്ദേശപ്രകാരം 50000 രൂപ ബോണ്ടിന്മേൽ ഇയാൾക്ക് ജാമ്യം അനുവദിച്ചു. ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു.