മുൻ ഇന്ത്യൻ വനിതാ ബാസ്കറ്ര് ബാൾ ടീം ക്യാപ്ടൻ ഗീതു അന്ന ജോസ് കോബിയെ അനുസ്മരിക്കുന്നു
തിരുവനന്തപുരം: ആത്മവിശ്വാസത്തിലും കളിമികവിലും ലോകത്തെ ഏത് ബാസ്‌ക്കറ്റ്‌ബാൾ താരത്തേക്കാളും ഒരു പടി മുകളിലായിരുന്നു കോബി ബ്രയന്റ്.
''കോബി ബാസ്‌ക്കറ്റ്‌ബാളിനോട് കാട്ടിയ പ്രതിബദ്ധത മാതൃകാപരമായിരുന്നു. അച്ഛൻ ജോ ബ്രയന്റിനെ അനുകരിക്കാതെ സ്വന്തമായി ഒരിടം കണ്ടെത്താൻ കോബി ശ്രമിച്ചിരുന്നു. ഒന്നാമനെന്ന് അറിയപ്പെടാൻ കഠിനാധ്വാനം ചെയ്തിരുന്ന അദ്ദേഹം വിമർശനങ്ങളെ ഭയക്കാതെ കളിയിൽ ശ്രദ്ധിക്കാൻ എപ്പോഴും പറയുമായിരുന്നു. എൻ.ബി.എ ജേഴ്സിയണിയാൻ ഒരു മകനില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ ദുഃഖം. പതിമൂന്നുകാരിയായ മകൾ ഡബ്ല്യു.എൻ.ബി.എയിൽ എത്തുമെന്നായിരുന്നു കോബിന്റെ പ്രതീക്ഷയെങ്കിലും വിധി എതിരായി.
''2011 ൽ ഡബ്ല്യു.എൻ.ബി.എ ട്രൈ ഔട്ടിൽ പങ്കെടുത്ത എന്നെ സ്‌കോളർഷിപ്പോടെ അമേരിക്കയിൽ തുടരാൻ കോബിന്റെ അച്ഛൻ ജോ ബ്രയാന്റ് ഏറെ നിർബന്ധിച്ചിരുന്നു. അന്നതിന് കഴിഞ്ഞില്ല. അതിൽ ഇപ്പോൾ നഷ്ടബോധമുണ്ട്. എന്റെ ഓരോ ചുവടിലും പ്രചോദനമായിരുന്നു കോബി ബ്രയാന്റ്. ബാസ്‌ക്കറ്റ്‌ബോളിലേക്ക് കടന്നു വരുന്ന പുതു തലമുറക്ക് വലിയ നഷ്ടമാണ് ഈ വേർപാട്. എന്റെ ആത്മാർത്ഥമായ അനുശോചനം അദ്ദേഹത്തിന്റെ പിതാവ് ജോയെ അറിയിക്കുന്നു'.