
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചീറ്റപ്പുലികൾക്ക് ഇന്ത്യയിൽ ഇടം നൽകാൻ അനുമതി നൽകി സുപ്രീം കോടതി. ഇന്ത്യയിൽ വംശനാശം സംഭവിക്കുന്ന ചീറ്റപ്പുലികളുടെ ഇനത്തിൽ പെട്ട പുലികളെ പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തേക്കു കൊണ്ടുവരാനാണു കോടതി അനുമതി നൽകിയത്. 2013ൽ ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയുടെ ആവശ്യ പ്രകാരമാണ് പഴയ ഉത്തരവ് കോടതി തിരുത്തിയത്.
വന്യജീവി വിദഗ്ധരായ രഞ്ജിത് സിംഗ്, ധനഞ്ജയ് മോഹൻ എന്നിവരുടെ മേൽനോട്ടത്തിലുള്ള സമിതിയുടെ നിർദേശങ്ങൾ അനുസരിച്ചാവണം ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് എത്തിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ വേണം ആഫ്രിക്കൻ പുലികളെ പാർപ്പിക്കേണ്ടത്. ഈ പ്രദേശങ്ങൾ പുലിക്ക് അനുയോജ്യമല്ലെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റണം. അതിനു വിദഗ്ധ സമിതി മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദേശിച്ചു.
ആഫ്രിക്കയിൽനിന്നു ചീറ്റപ്പുലികളെ കൊണ്ടുവരാനുള്ള വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം 2013ൽ സുപ്രീം കോടതി തടഞ്ഞിരുന്നു. ശരിയായ രീതിയിൽ പഠനം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അന്ന് ഈ നീക്കം തടഞ്ഞത്. എന്നാൽ, അപൂർവ ഇനത്തിലുള്ള ഇന്ത്യൻ ചീറ്റകൾ രാജ്യത്ത് ഏറെക്കുറെ വംശനാശം സംഭവിച്ചതായി ചൂണ്ടിക്കാട്ടി ദേശീയ കടുവ സംരക്ഷണ അഥോറിറ്റി വീണ്ടും കോടതിക്ക് അപേക്ഷ സമർപ്പിക്കുകയായിരുന്നു.