t-j-joseph

അക്ഷരങ്ങളുടെ പേരിലും തന്റെ ആശയങ്ങളുടെ പേരിലും കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ ആത്മകഥയാണ് "അറ്റുപോകാത്ത ഓർമ്മകൾ". "ഒരു നടുക്കത്തോടെയല്ലാതെ ഇത് വായിച്ച് തീർക്കാനാവില്ല. കൈകൾ വിറയ്ക്കാതെ പേജുകൾ മറിക്കാനാവില്ല. ഒന്നാം ഭാഗത്തിലെ ഒന്നാം അദ്ധ്യായം തന്നെ ആ ചോദ്യത്തെ കുറിച്ചാണ്. ഒരു കൂട്ടം മതഭ്രാന്തൻമാർ വിവാദമാക്കി മാറ്റിയ ആ ചോദ്യത്തെ കുറിച്ച്" ആണെന്ന് എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്ത് പറയുന്നു.

" 32 കുട്ടികൾ എഴുതിയ ആ പരീക്ഷയിലെ ഒരു ചോദ്യത്തിൽ മുഹമ്മദിനെ അവഹേളിച്ചു എന്നു തോന്നിയത് വിദ്യാർത്ഥികൾക്കല്ല പുറത്തുള്ളവർക്കാണ്. പരീക്ഷ എഴുതിയവരിൽ ഒരു പെൺകുട്ടി ആ ചോദ്യത്തിലെ പടച്ചവൻ , മുഹമ്മദ് എന്നീ കഥാപാത്രങ്ങളുടെ പേരുകൾ മാറ്റി , അനിയൻ / ചേട്ടൻ എന്നെഴുതുകയുണ്ടായി. ശേഷം അത് പ്രൊഫസർ ജോസഫിനോട് തന്നെ പറയുകയും അതിൽ കുഴപ്പമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. പേര് എന്തായാലും കുഴപ്പമില്ല , ചിഹ്നങ്ങൾ ശരിയായാൽ മതി മാർക് കിട്ടും എന്ന് അദ്ദേഹം ആ കുട്ടിയോട് പറഞ്ഞതുമാണ് .കാരണം ചിഹ്നങ്ങൾ അടയാളപ്പെടുത്താനുള്ള ചോദ്യമായിരുന്നു അത് "-ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പരീക്ഷാപേപ്പർ തയ്യാറാക്കുമ്പോഴെല്ലാം ഓർമ്മ വരുന്ന ഒരു മുഖമുണ്ട്. വെട്ടിക്കളയുന്ന ചില ചോദ്യങ്ങളുണ്ട്..

"റഹ്മാനേ ചങ്ങാതീ രാമനാണ്ടോ
നമ്മളൊന്നിച്ചു പഠിച്ചതാണ്ടോ

ഉപ്പിട്ട നെല്ലിക്ക മാറിമാറി
തുപ്പലും കൂട്ടിക്കടിച്ചതാണ്ടോ

കള്ളപ്പെറുക്കുകളിയിലെന്നും
തന്തയ്ക്കു ചൊല്ലിപ്പിരിഞ്ഞതാണ്ടോ?

വാടകസൈക്കിളെടുത്തു പാതി -
രാപ്പടം കണ്ടു മടങ്ങിടുമ്പോൾ

ബ്രഹ്മരക്ഷസ്സിനെ തട്ടിവീഴ്കെ
നമ്മൾക്കൊരേ നിറമുള്ള ചോര

അമ്പലത്തിൽക്കേറി മുള്ളിയപ്പോൾ
നമ്മൾക്കൊരേ മണമുള്ള മൂത്രം

പള്ളിപ്പറമ്പീന്നു പായിച്ചപ്പോൾ
നമ്മൾക്കൊരേ കിതപ്പും വിയർപ്പും

എല്ലാ കുനുഷ്ടരും ചേർന്നൊടുക്കം
നമ്മളെ തോൽപ്പിച്ചു വിട്ടതാണ്ടോ "

എന്നീ വരികളുള്ള മോഹനകൃഷ്ണൻ കാലടിയുടെ കവിതയൊക്കെ സിലബസ്സിലുണ്ടെങ്കിൽ എങ്ങനെ ചോദ്യം ചോദിക്കണമെന്ന് വെറുതെ ഓർക്കും..

ഏതു മതത്തിലായാലും തീവ്രവാദികൾക്ക് ഒറ്റമുഖമേയുള്ളൂ. ഒറ്റലക്ഷ്യമേയുള്ളു. ഈ ആത്മകഥ വായിച്ച പിടച്ചിലിൽ നിന്നാണ് നേരം പുലർന്നത്..

Mohammed Abbas റീഡേഴ്‌സ് സർക്കിളിൽ പങ്കുവെച്ച കുറിപ്പ് :-വായിക്കണം.

വിഷത്തിനു പോലും നമ്മുടെ നാട്ടിൽ Expiry date ഉണ്ട് .പക്ഷേ മത ഭ്രാന്തിന് Expiry date ഇല്ല എന്ന് മാത്രമല്ല, കാലം ചെല്ലുന്തോറും അതിന് വീര്യം കൂടി കൂടി വരുന്നത് കണ്ടും അനുഭവിച്ചുമാണ് നമ്മൾ ജീവിക്കുന്നത്. ഈ പുസ്തകം അറ്റുപോവാത്ത ഓർമ്മകളുടെ കഥ മാത്രമല്ല ,ഒരു മനുഷ്യനേയും കുടുംബത്തേയും മതത്തിന് എങ്ങനെയൊക്കെ മുറിവേൽപ്പിക്കാം എന്നതിന്റെ രക്ത സാക്ഷ്യം കൂടിയാണ്.

ഒരു നടുക്കത്തോടെയല്ലാതെ ഇത് വായിച്ച് തീർക്കാനാവില്ല. കൈകൾ വിറയ്ക്കാതെ പേജുകൾ മറിക്കാനാവില്ല. ഒന്നാം ഭാഗത്തിലെ ഒന്നാം അധ്യായം തന്നെ ആ ചോദ്യത്തെ കുറിച്ചാണ്. ഒരു കൂട്ടം മതഭ്രാന്തൻമാർ വിവാദമാക്കി മാറ്റിയ ആ ചോദ്യത്തെ കുറിച്ച് ... അത് രൂപപ്പെട്ട സാഹചര്യത്തെക്കുറിച്ച് , അതിന്റെ നിർമ്മിതിക്ക് പിന്നിലെ തികച്ചും അക്കാദമികമായ താൽപ്പര്യത്തെ കുറിച്ച്. 32 കുട്ടികൾ എഴുതിയ ആ പരീക്ഷയിലെ ഒരു ചോദ്യത്തിൽ മുഹമ്മദിനെ അവഹേളിച്ചു എന്നു തോന്നിയത് വിദ്യാർത്ഥികൾക്കല്ല പുറത്തുള്ളവർക്കാണ്.

പരീക്ഷ എഴുതിയവരിൽ ഒരു പെൺകുട്ടി ആ ചോദ്യത്തിലെ പടച്ചവൻ , മുഹമ്മദ് എന്നീ കഥാപാത്രങ്ങളുടെ പേരുകൾ മാറ്റി , അനിയൻ / ചേട്ടൻ എന്നെഴുതുകയുണ്ടായി. ശേഷം അത് പ്രൊഫസർ ജോസഫിനോട് തന്നെ പറയുകയും അതിൽ കുഴപ്പമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു.

പേര് എന്തായാലും കുഴപ്പമില്ല , ചിഹ്നങ്ങൾ ശരിയായാൽ മതി മാർക് കിട്ടും എന്ന് അദ്ദേഹം ആ കുട്ടിയോട് പറഞ്ഞതുമാണ് .കാരണം ചിഹ്നങ്ങൾ അടയാളപ്പെടുത്താനുള്ള ചോദ്യമായിരുന്നു അത് .

പരീക്ഷ എഴുതിയ വിശ്വാസിയായ മുസ്ലിം പെൺകുട്ടി കാണിച്ച പക്വതയോ , വിവേകമോ പുറത്തുള്ള ദൈവത്തിന്റെ സ്വയം പ്രഖ്യാപിത ഗുണ്ടകൾക്ക് ഉണ്ടായില്ല. ( അവരിൽ നിന്നു അത് പ്രതീക്ഷിക്കാനും വയ്യ ) ഭ്രാന്തെടുത്ത ആൾക്കൂട്ടത്തിനും ഉണ്ടായില്ല. പരശുരാമന്റെ മഴു എന്ന 25 ആം അധ്യായത്തിന്റെ വായന ഉണ്ടാക്കിയ നടുക്കവും വിറയലും ഇപ്പഴും മാറിയിട്ടില്ല. ദൈവത്തിന്റെ ഗുണ്ടകൾ അവരുടെ ഭ്രാന്തൻ ഫത് വ നടപ്പാക്കിയതിന്റെ വിവരണമാണ് ആ അധ്യായത്തിൽ .

ഒരു മനുഷ്യനാണെന്ന പരിഗണന പോലും കൽപ്പിക്കാതെ , ഒരു കൽപ്പിത കഥയിൽ പോലും കാണാനാവാത്ത ക്രൂരതയോടെ അവർ ഏത് ദൈവത്തെയാണ് പ്രീതിപ്പെടുത്തിയത് ?

വാഹനം റോഡിൽ തടഞ്ഞിട്ട് അതിന്റെ ചില്ലുകൾ മഴു കൊണ്ടും വാക്കത്തികൊണ്ടും അടിച്ചു തകർത്ത് അതിലൂടെ കൈയ്യിട്ട് മഴു കൊണ്ട് ഒരു മനുഷ്യനെ തുരുതുരാ വെട്ടിയപ്പോൾ പ്രസാദിച്ച ദൈവം ഏതാണ് ?

അക്രമികൾ സ്വന്തം മകനെ വെട്ടുന്നതും പുറത്തേക്ക് വലിച്ചിട്ട് വീണ്ടും വീണ്ടും വെട്ടുന്നതും കണ്ട് അന്തിച്ച ഒരമ്മയുടെ നിലവിളിയിലാണോ ദൈവം പ്രസാദിച്ചത് ?

അതോ തന്നെ തടഞ്ഞ് വെച്ച് തന്റെ കൺമുമ്പിലിട്ട് സ്വന്തം സഹോദരനെ കശാപ്പ് ചെയ്യുന്നത് കണ്ട് ആർത്തു വിളിച്ച ഒരു സഹോദരിയുടെ ദുഃഖത്തിനും കണ്ണീരിനും മുമ്പിലോ ?

അലമുറയും നിലവിളിയും പൊട്ടിത്തെറിയും കേട്ട് ഓടിയെത്തിയ മകനെ തൂക്കിയെടുത്ത് വലിച്ചെറിഞ്ഞത് കണ്ടാണോ ദൈവം സംതൃപ്തനായത് ?

അതോ വെട്ടിയെടുത്ത് വലിച്ചെറിഞ്ഞ ആ വലതു കയ്യിന്റെ കാഴ്ച്ചയിലാണോ നിങ്ങളുടെ ദൈവത്തിന്റെ മനം കുളിർത്തത് ?

എങ്കിൽ അത് ദൈവമല്ല. നിങ്ങളേക്കാൾ വലിയ മൃഗമാണ് ( മൃഗങ്ങൾ ക്ഷെമിക്കട്ടെ )

ആ നായിന്റെ മക്കളുടെ ക്രൂരതയെ അധികം വിവരിച്ചാൽ വാക്കുകൾക്ക് നിയന്ത്രണം നഷ്ടമാവും ( നായകൾ ക്ഷെമിക്കട്ടെ )

ഇപ്പഴും ഈ സംഘടന കേരളത്തിൽ നിലനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് നമ്മുടെ ഭരണാധികാരികൾ നട്ടെല്ലിന്റെ സ്ഥാനത്ത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന വാഴപ്പിണ്ടി സ്ഥാപിച്ചത് കൊണ്ട് കൂടിയാണ്.

വെട്ടിയെടുത്ത് വലിച്ചെറിഞ്ഞ ആ വലതു കൈ ഒരു അദ്ധ്യാപകന്റെതായിരുന്നു.കുട്ടികൾക്ക് അറിവ് പകർന്ന് കൊടുത്ത ഒരു ഗുരുനാഥന്റെതായിരുന്നു. അദ്ദേഹം പഠിപ്പിച്ച ഒരു വിദ്യാർഥിക്ക് പോലും അദ്ദേഹത്തിൽ അന്യ മതവിദ്വോഷം ആരോപിക്കാനില്ല.

ഈ പുസ്തകം വായിക്കുന്നത് വരെ കൈ വെട്ടിയ ക്രൂരത മാത്രമേ അറിയാമായിരുന്നുള്ളൂ .

അതിനു ശേഷം അദ്ദേഹത്തെ ഒറ്റപ്പെടുത്തി കള്ളക്കഥകൾ ഉണ്ടാക്കി അപമാനിച്ച് , നീതി നിഷേധിച്ച് ,ഭാര്യ സലോമിയെ മരണത്തിലേക്കു വരെ തള്ളിയിട്ട കോളേജ് മാനേജ്മെന്റിന്റെ ക്രൂരതകളും ഈ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.

ഇടയലേഖനങ്ങൾ മുറയ്ക്ക് ഇറക്കി അദ്ദേഹത്തെ എല്ലാ അർത്ഥത്തിലും പീഢിപ്പിച്ച പുരോഹിത വർഗ്ഗത്തേയും ഈ പുസ്തകത്തിൽ കാണാം .

ഫലത്തിൽ ഇവരും ചെയ്തത് ദൈവത്തിന്റെ ഗുണ്ടാപ്പണി തന്നെയാണ്.‌

വിശ്വാസിയും അവിശ്വാസിയും ,ദൈവങ്ങളുടെ സ്വയം പ്രഖ്യാപിത ഗുണ്ടാസംഘങ്ങളുമൊക്കെ നിർബന്ധമായും ഈ പുസ്തകം വായിക്കേണ്ടതാണ്.

ഒരു അറവ് മാടിനേക്കാൾ ക്രൂരമായി തന്നെ വെട്ടി പരിക്കേൽപ്പിച്ച ,ആ മത ഗുണ്ടകളോട് തനിക്കു വെറുപ്പില്ലെന്ന് പറയുന്ന ,അവരോട് ക്ഷെമിച്ചു എന്ന് പറയുന്ന ഈ മനുഷ്യനിലുണ്ട് ദൈവം. ആയുധങ്ങൾ തോറ്റ് പോവുന്ന ഇത്തരം ദൈവസാനിദ്ധ്യങ്ങളെ അറിയാതെ പോയാൽ അതിന്റെ നഷ്ടം ദൈവത്തിനല്ല .നമ്മൾ മനുഷ്യർക്കാണ്.

പ്രിയപ്പെട്ട ജോസഫ് സാർ ... അങ്ങയുടെ മുമ്പിൽ വിനയാദരങ്ങളോടെ തല കുനിക്കുകയാണ് .