തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചെെനയിൽ നിന്ന് മടങ്ങിയെത്തുന്നവർ ഒരുമാസം ജാഗ്രത പുലർത്തണമെന്ന് മന്ത്രി കെ.കെ.ശൈലജ മുന്നറിയിപ്പ് നൽകി. 28 ദിവസം സ്വന്തം വീട്ടിൽ ഒരു മുറിയിൽ തന്നെ കഴിയണം. ഇൗ കാലയളവിൽ പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ജില്ലകളിൽ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സ സംവിധാനവുമായി ബന്ധപ്പെടണം.
ഇത്തരം സംവിധാനങ്ങളുടെ ഫോൺ നമ്പരും വിശദ വിവരങ്ങളും ദിശ 0471 255 2056 എന്ന നമ്പരിൽ വിളിച്ചാൽ ലഭിക്കും.
കൊറോണ വൈറസ് വ്യാപിച്ചതിനെ തുടർന്ന് ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതിനാൽ ഫെബ്രുവരി രണ്ടിന് നൂറിലേറെ മലയാളി വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് കേരളത്തിൽ തിരിച്ചെത്തുക. ഇവർക്ക് വിമാനത്താവളത്തിൽ വച്ചുതന്നെ പരിശോധന നടത്തുകയും രക്തസാമ്പിൾ ശേഖരിക്കുകയും ചെയ്യും.
806 പേർ നിരീക്ഷണത്തിൽ
പുതുതായുള്ള 173 പേരുൾപ്പെടെ കേരളത്തിൽ ആകെ 806 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. അതിൽ 10 പേർ മാത്രമാണ് ആശുപത്രിയിൽ കഴിയുന്നത്. 796 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
16 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂൽ അയച്ചിട്ടുണ്ട്. അതിൽ 10 പേർക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. 6 പേരുടെ ഫലം വരാനുണ്ട്.