kerala-assembly

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിൽ വിയോജിപ്പ് നടത്തിയ ഭാഗം സഭാ രേഖകളിലുണ്ടാവില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമസഭയ്ക്കകത്ത് ഗവർണറെ തടഞ്ഞ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ നടപടി ഉണ്ടാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി. "തുടർനടപടിയെ കുറിച്ച് ആലോചിച്ചിട്ടില്ല. പ്രസംഗത്തിന്റെ പുറത്തുള്ള കാര്യങ്ങൾ സാധാരണ ഗതിയിൽ രേഖകകളിൽ ഉണ്ടാവാറില്ല.

പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ട്. വാച്ച് ആന്റ് വാർഡ് പ്രതിപക്ഷ അംഗങ്ങളെ തടയാൻ ശ്രമിച്ചത് അന്വേഷിക്കും. പ്രതിഷേധം എങ്ങനെയാണ് നടത്തേണ്ടതെന്ന് പ്രതിപക്ഷം അവരുടെ ബോദ്ധ്യത്തിൽ നിന്ന് തീരുമാനിക്കേണ്ടതാണ്. പ്രതിഷേധം ദൗർഭാഗ്യകരമായിരുന്നു. നയപ്രഖ്യാപന ദിവസം പ്രതിഷേധം ഉണ്ടാവാൻ പാടില്ലായിരുന്നു "-സ്പീക്കർ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പരാമർശിക്കുന്ന സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനത്തിലെ ഭാഗം വായിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ വഴങ്ങുകയായിരുന്നു. തന്റെ വിയോജിപ്പ് തുറന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന ഭാഗങ്ങൾ പൂർണമായി വായിച്ചു. പ്രതിപക്ഷം സഭയിൽ നടത്തിയ വഴിതടയലിനും പ്രതിഷേധ മുദ്രാവാക്യങ്ങൾക്കും ഇടയിലായായിരുന്നു നയപ്രഖ്യാപനം.