
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രം അടുത്തിടെ ഒരു വിവാദത്തിൽ ചെന്ന് പെട്ടിരുന്നു. അഹല്യ ഹോസ്പിറ്റൽ ഗ്രൂപ്പാണ് തങ്ങളെ അപകീർത്തി പെടുത്തുന്ന തരത്തിൽ ചിത്രത്തിൽ രംഗങ്ങളുണ്ടെന്ന വാദവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് പ്രതിനിധികൾ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പൃഥ്വിരാജ് അഹല്യ ഗ്രൂപ്പിനോട് ക്ഷമാപണം നടത്തുകയും ചെയ്‌തു.
എന്നാൽ ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജിലൂടെ നേരിട്ട് ക്ഷമാപണം നടത്തിയിരിക്കുകയാണ് താരം. അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിംഗ് സമയത്തോ അഹല്യ എന്ന പേരിൽ വലിയ പാരമ്പര്യം ഉള്ള ഒരു ഹെൽത്ത് കെയർ ഇൻസ്‌റ്റിറ്റ്യൂഷൻ ഇന്ത്യയിലും പുറത്തും വർഷങ്ങങ്ങളായി പ്രവർത്തിച്ചു വരുന്നു എന്ന വസ്തുത തനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ലെന്നും, അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങൾക്കും, അവിടെ പ്രവർത്തിക്കുന്ന ഡോക്ടർസ്‌നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാൻ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പു ചോദിക്കുന്നുവെന്നും പൃഥ്വി പറയുന്നു.
പൃഥ്വിരാജിന്റെ വാക്കുകൾ-
'നമസ്‌കാരം.
ഞാൻ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ മോശമായി പരാമർശിക്കുക ഉണ്ടായി. ഈ സീനിൽ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരിൽ വലിയ പാരമ്പര്യം ഉള്ള ഒരു ഹെൽത്ത് കെയർ ഇന്സ്ടിട്യൂഷൻ ഇന്ത്യയിലും പുറത്തും വർഷങ്ങങ്ങളായി പ്രവർത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ല. അതുകൊണ്ടു തന്നെ ഈ സിനിമയിൽ പരാമർശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റൽ തികച്ചും സാങ്കല്പികം മാത്രം ആണ് എന്ന് പറഞ്ഞുകൊള്ളട്ടെ.
എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു പരാമർശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതക്കും, സ്റ്റാഫ് അംഗങ്ങൾക്കും അവിടെ വർക്ക് ചെയ്യുന്ന ഡോക്ടര്സിനും വലിയ രീതിയിൽ ഉള്ള വിഷമം ഉണ്ടാക്കി എന്ന് ഞാൻ മനസ്സിലാക്കുന്നു.
അതുകൊണ്ടു തന്നെ, ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിലെ പ്രധാന നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഞാൻ അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങൾക്കും, അവിടെ പ്രവർത്തിക്കുന്ന ഡോക്ടർസ്‌നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാൻ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പു ചോദിക്കുന്നു.
നന്ദി'.