kafeel-khan

മുംബയ്: ഗോരഖ്പൂർ സർക്കാർ ആശുപത്രിയിൽ 60 ഓളം കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സ്വന്തം നിലയ്ക്ക് ഒാക്സിജൻ സിലിണ്ടറുകളെത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയ ഡോക്ടർ കഫീൽഖാൻ മുംബയിൽ അറസ്റ്റിൽ. ഡിസംബർ 12 ന് അലിഗഡ് യൂണിവേഴ്സിറ്റിയിൽ നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്ത കഫീൽ ഖാൻ പ്രകോപനപരമായ പരാമർശങ്ങൾ (153 എ) നടത്തിയിരുന്നുവെന്നും അന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തതെന്നും യു.പി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇൻസ്പെക്ടർ ജനറൽ അമിതാഭ് യഷ് അറിയിച്ചു. സർവകലാശാലയുടെ സമാധാന അന്തരീക്ഷം തകർക്കുകയും സമുദായ ഐക്യത്തെ ശല്യപ്പെടുത്തുകയും ചെയ്തെന്നാണ് എഫ്.ഐ.ആർ.

മുംബയിലെ ബാഗിൽ ഇന്നലെ സംഘടിപ്പിച്ച പൗരത്വ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നതിനായി വിമാനത്താവളത്തിലെത്തിയ കഫീലിനെ മുംബയ് പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

ന്യൂഡൽഹിയിലെ ഷഹീൻബാഗിന് പിന്തുണയുമായി മുംബയ് ബാഗിലും സ്ത്രീകളുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു.
ഉത്തർപ്രദേശ് ഗോരഖ്പുരിലെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ നോഡൽ ഓഫീസർ ആയിരുന്നു ഡോ. കഫീൽ ഖാൻ. 2017 ആഗസ്റ്റിൽ 60 ഓളം കുഞ്ഞുങ്ങൾ ഓക്സിജന്‍ കിട്ടാതെ ആശുപത്രിയിൽ മരിച്ചിരുന്നു. രക്ഷാപ്രവർത്തനം നടത്തിയിട്ടും സംഭവത്തിൽ കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെട്ട കഫീൽ ഖാൻ 9 മാസത്തോളം തടവിൽ കഴിഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം ഉത്തർപ്രദേശ് സർക്കാർ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു.