കൊച്ചി: കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഏറെ ജാഗ്രത പുലർത്തണമെന്ന് ജനങ്ങളോട് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗത്തെ നേരിടാൻ സർക്കാർ സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു.
മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.
ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.
ചൈനയിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാൻ സാദ്ധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും കേരളത്തിൽ എത്തിയവർ അടുത്ത 28 ദിവസം നിർബന്ധമായും വീടുകൾക്ക് ഉള്ളിൽതന്നെ കഴിയേണ്ടതാണ്. വൈദ്യസഹായത്തിനുവേണ്ടി മാത്രമേ വീട് വിട്ട് പുറത്ത് പോകാൻ പാടുള്ളു. ഇതിനുവേണ്ടിയും ദിശ നമ്പറിൽ വിളിച്ച് (04712552056) നിർദേശങ്ങൾ ലഭിച്ചതിനു ശേഷം മാത്രമേ പുറപ്പെടാവൂ.
എന്താണ് കൊറോണ വൈറസ്?
ജലദോഷം ബാധിച്ചവരുടെ മൂക്കിൽ നിന്നാണ് ഹ്യൂമൻ കൊറോണ വൈറസുകളെ (HcoV) ആദ്യമായി തിരിച്ചറിഞ്ഞത്. 1960 കളിലായിരുന്നു ഇത്. കിരീടം പോലുള്ള (Crown) ചില പ്രൊജക്ഷനുകൾ അവയിൽ ഉള്ളതുകൊണ്ടാണ് അവയ്ക്ക് കൊറോണ വൈറസ് എന്ന പേരു വന്നത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്നാൽ ക്രൗൺ ആണ്.
മനുഷ്യനിൽ തണുപ്പു കാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് അണുബാധയ്ക്ക് സാധ്യത. ജലദോഷം വന്ന ശേഷം നാലുമാസങ്ങൾക്കു ശേഷം വീണ്ടും വൈറസ് പിടിപെടാം. ദീർഘകാലം കൊറോണ വൈറസ് ആന്റിബോഡികൾക്ക് നിലനിൽക്കാൻ സാധിക്കില്ല.
ലക്ഷണങ്ങൾ
കൊറോണ വൈറസ് ബാധിച്ചാൽ രണ്ടു മുതല്‍ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. കൂടാതെ തുമ്മൽ, മൂക്കൊലിപ്പ്, ക്ഷീണം, ചുമ, തൊണ്ടവേദന, ആസ്മ ഇവയും ഉണ്ടാകാം.
ചികിത്സിച്ചു ഭേദപ്പെടുത്താൻ ആവാത്തതിനാൽ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പുകവലി ഒഴിവാക്കുക, പുക ഏല്‍ക്കാതിരിക്കുക, പനിയും വേദനയും കുറയ്ക്കാൻ acetaminophen, ibuprofen അല്ലെങ്കിൽ naproxen ഇവ കഴിക്കുക. വേപ്പറൈസർ ഉപയോഗിക്കുക.
എങ്ങനെയാണ് പടരുന്നത്?
വായ പൊത്തിപ്പിടിക്കാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം വായുവിൽ തെറിക്കുന്ന തുള്ളികളിലൂടെ വൈറസ് പടരും.
വൈറസ് ബാധിച്ച ഒരാളെ സ്പർശിക്കുകയോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുക വഴി ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരാം.
വൈറസ് ഉള്ള ഒരു വസ്തുവിലോ പ്രതലത്തിലോ തൊട്ടിട്ട് ആ കൈ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ തൊട്ടാൽ..
അപൂർവമായി വിസർജ്ജ്യങ്ങളിലൂടെയും കൊറോണ വൈറസ് പടരാം.
വൈറസ് ബാധിച്ചാൽ, മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാൻ വിശ്രമിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ഇരിക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം ഒരു തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക. ഇതും കൊറോണ വൈറസിന്റെ വ്യാപനം തടയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.
കൊറോണ വൈറസ് അണുബാധയുണ്ടായ സ്ഥലങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് വേണ്ടിയുള്ള പൊതുവായ നിർദ്ദേശങ്ങൾ
*വീട്ടിലെ മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കുക.
*ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിൽ തന്നെ കഴിയേണ്ടതാണ്.
*പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
തോർത്ത്, വസ്ത്രങ്ങൾ, കിടക്കവിരി മുതലായവ ബ്ലീച്ചിംഗ് ലായനി (1 ലീറ്റർ വെള്ളത്തിൽ 3 ടിസ്പൂൺ ബ്ലീച്ചിംഗ് പൗഡർ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്.
*ചുമയ്ക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല/ തോർത്ത്/ തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.
*സന്ദർശകരെ വീട്ടിൽ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക.
*വീട്ടിലെ മറ്റുകുടുംബാംഗങ്ങൾ വേറെ മുറികളിൽ മാത്രം താമസിക്കാൻ ശ്രദ്ധിക്കുക.
*നിരീക്ഷണത്തിൽ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
എപ്പോഴെങ്കിലും പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണങ്കിൽ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിലേക്ക് പോകുക. ഓരോ ജില്ലയിലും മെഡിക്കൽ കോളേജ് ഉൾപ്പെടെ രണ്ട് ആശുപത്രികളിൽ പ്രത്യേകം ഐസൊലേഷൻ ചികിത്സാ സംവിധാനം കൊറോണ മുൻ ഒരുക്കങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.
ഓരോ ആശുപത്രിയിലും നോഡൽ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷൻ സംവിധാനത്തിന്റെയും ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണിൽ ബന്ധപ്പെട്ടതിനുശേഷം ഐസോലേഷൻ ചികിത്സാ സംവിധാനം ഏർപ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ഇതിനു വേണ്ടി ഇതര ഒ.പി കാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ട ആവശ്യം ഇല്ല. എത്രയും പെട്ടെന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനും വേണ്ടിയാണ് ഈ ക്രമീകരണം. നിർദ്ദിഷ്ട വ്യക്തിയും കൂടെ പോകുന്ന ആളും മാസ്‌ക് അല്ലെങ്കിൽ തൂവാല കൊണ്ട് മുഖം മറയ്ക്കണം. പൊതു വാഹനങ്ങൾ യാത്രക്ക് ഒഴിവാക്കണം. ആശുപത്രി നമ്പർ കൂടാതെ ദിശ നമ്പറിൽ നിന്നും(0471 2552056) വേണ്ട മാർഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്.