fb-


ബന്ധുവായ സ്ത്രീയുടെ മരണവിവരമറിഞ്ഞ് 95 കിലോമീറ്റർ സഞ്ചരിച്ച് വീട്ടിലെത്തിയപ്പോഴുണ്ടായ അനുഭവം വിവരിക്കുന്ന കുറിപ്പ് ചർച്ചയാകുന്നു. അന്യപുരുഷന്മാർ മയ്യത്ത് കാണാൻ ശ്രമിക്കരുത് എന്ന കുറിപ്പാണ് ആ മരണവീട്ടിൽ കണ്ടതെന്ന് പ്രശോഭ് എം.എച്ച് ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

മരണത്തിലും ആൺ, പെൺ വിവേചനം ഉണ്ടോയെന്ന് പ്രശോഭ് ചോദിക്കുന്നു ? മരണം ശാശ്വതമായ സത്യമാണെന്നും അതിന് ഒരു തരത്തിലുമുള്ള ഭേദങ്ങളുമില്ലെന്നുമില്ലെന്നത് വലിയ തർക്കങ്ങളിലാതെ അംഗീകരിക്കപ്പെടാറുള്ള കാര്യമാണ്. എന്നാൽ ഭേദങ്ങളില്ലാത്ത മരണത്തിന് ആൺ, പെൺ ഭേദങ്ങളുണ്ടെന്ന അനുഭവമാണ് ഈ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റ് :

ദയവുചെയ്ത് അന്യപുരുഷന്മാര്‍ മയ്യത്ത് കാണാന്‍ ശ്രമിക്കരുത്’; മരണവീടിനു മുന്നിലെ കുറിപ്പ്
ബന്ധുവായ സ്ത്രീയുടെ മരണ വിവരമറിഞ്ഞ് 95 കീലോമീറ്റര്‍ സഞ്ചരിച്ച് വീട്ടിലെത്തിയപ്പോള്‍ കാണാന്‍ സാധിച്ചത് വിചിത്രമായൊരു കുറിപ്പ്. ‘അന്യപുരുഷന്മാര്‍ മയ്യത്ത് കാണാന്‍ ശ്രമിക്കരുത്’. ഈ കുറിപ്പുകള്‍ മരണവീട്ടില്‍ എല്ലായിടത്തും പതിപ്പിച്ചിരുന്നു.മതം മനുഷ്യനുവേണ്ടിയാണോ മനുഷ്യന്‍ മതത്തിനു വേണ്ടിയാണോ


ഒരു ബന്ധുവിന്റെ (സ്ത്രീയുടെ) മരണം അറിഞ്ഞ്, തൊണ്ണൂറ്റിയഞ്ചു കിലോമീറ്റര്‍ യാത്രചെയ്ത് മരണവീട്ടില്‍ എത്തി, ‘ദയവുചെയ്ത് അന്യ പുരുഷന്മാര്‍ മയ്യത്ത് കാണാന്‍ ശ്രമിക്കരുത് എന്ന മുന്നറിയിപ്പ് (ഫോട്ടോ താഴെ കൊടുത്തിട്ടുണ്ട്) വീടിന്റെ ചുമരിലും മുന്‍വാതിലിലും എഴുതിയൊട്ടിച്ചിരുന്നു. മരിച്ചസ്ത്രീയുടെ ബന്ധുക്കളായ, എന്റെ കൂടെ വന്ന പുരുഷന്മാര്‍(60വയസ്സിനു മുകളിലുള്ളവര്‍) സാധാരണ ചെയ്തുവരാറുള്ളതുപോലെ മയ്യത്ത് കാണാനായി വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ വെള്ളവസ്ത്രമണിഞ പുരോഹിതന്മാര്‍ അവരെ തടഞ്ഞു നിര്‍ത്തി കാണരുതെന്ന് കല്പിച്ചു.മുന്നറിയിപ്പ് വായിച്ച ഞാന്‍ അതിന് ശ്രമിക്കാതെ പുറത്തു തന്നെയിരുന്നു. മതപുരോഹിതന്മാര്‍ മതത്തിന്റെ പേരില്‍ പഴയ വാറോലകള്‍ പലതും പുനരവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യത്വം അല്ല മതത്വമാണ് ഇന്ന് മനുഷ്യബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും.


ഹൃദയവേദനയും ദുഖവും തോന്നുന്നു ഇതെല്ലാം കാണുമ്പോള്‍. മതാന്ധത ബാധിച്ച പുരോഹിതപ്പരിഷകള്‍ മനുഷ്യരെ തരംതിരിച്ച് അന്യരാക്കിക്കൊണ്ടിരിക്കുന്നു. മൗനം വിദ്വാനു ഭൂഷണം. കിരാതന്‍മാരായ പുരോഹിതന്മാര്‍ മതാന്ധത ബാധിച്ച കഴുതക്കൂട്ടങ്ങളെ നിയന്ത്രിക്കുന്ന കലികാലത്തിലാണ് നാം ജീവിക്കുന്നത്.


മരിച്ചത് സ്ത്രീയായാലും പുരുഷനായാലും കേവലം മയ്യത്താണ് അഥവാ ശവശരീരമാണ് (സ്ത്രീലിംഗമോ പുല്ലിംഗമോ അല്ലാത്ത വാക്കാണതെന്ന് ഞാന്‍ കരുതുന്നു,ശവം എന്ന വാക്കും അങ്ങിനെതന്നെയാണല്ലോ).ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ വെള്ളത്തുണി പുതപ്പിച്ച് കിടത്തിയ ഒരു ശവശരീരത്തോട് ഒരു സ്ത്രീക്കായാലും പുരുഷനായാലും തോന്നുന്ന വികാരം സഹതാപമാണ്, ലൈംഗീകതയല്ല. ലൈംഗീകതയാണെന്നു കരുതുന്നവരുടെ ഹൃദയങ്ങള്‍ക്ക് ബാധിച്ചിരിക്കുന്ന രോഗത്തിന് മരുന്നില്ല. അവരെ മനുഷ്യത്വം പഠിപ്പിക്കുക എന്നത് മാത്രമാണ് പരിഹാരം. മതം മനുഷ്യനുവേണ്ടിയാണോ? അതോ മനുഷ്യന്‍ മതത്തിനു വേണ്ടിയാണോ?


യേശുക്രിസ്തു തന്റെ കാലഘട്ടത്തിലെ പുരോഹിതപ്പരിഷകളോട്,’ശാബ്ബത്ത്(മതനിയമം) മനുഷ്യനുവേണ്ടിയാണോ,അതോ മനുഷ്യന്‍ ശാബ്ബത്തിന് വേണ്ടിയാണോ’എന്ന് ചോദിച്ചു. ഫലം എന്തായിരുന്നുവെന്ന് നമുക്കെല്ലാം നന്നായി അറിയാം,അത് ചരിത്രമാണ്. അദ്ദേഹത്തിന് കുരിശുമരണമാണ് അവര്‍ വിധിച്ചത്. പിന്നെയല്ലെ നിസ്സാരനായ ഈ ഞാന്‍!!!. ചിലതൊക്കെ കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. മനുഷ്യത്വം ജയിക്കട്ടെ.