corona-virus-

തിരുവനന്തപുരം: പുതുതായി 247 പേരുൾപ്പെടെ കേരളത്തിൽ ഇതുവരെ ആകെ 1053 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അതിൽ 15 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

വ്യാഴാഴ്‌ച ഏഴ് പേര്‍ അഡ്‌മിറ്റായി. 1,038 പേർവീടുകളിൽ നിരീക്ഷണത്തിലാണ്. 24 പേരുടെ സാംപിളുകൾ പരിശോധനയ്‌ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതിൽ 15 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള ഫലം വരാനുണ്ട്.

നിപയെ പ്രതിരോധിച്ചതു പോലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. കേരളത്തിൽ ആദ്യ കൊറോണ വെെറസ് ബാധ സ്ഥിരീകരിക്കുന്നതിനു ദിവസങ്ങൾക്കു മുൻപുതന്നെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.


കൊറോണ വൈറസ് ബാധിച്ച വിദ്യാർത്ഥിനി തൃശൂർ ജനറൽ ആശുപത്രിയിലാണുള്ളത്. തൃശൂരിൽ വേറെ മൂന്ന് വിദ്യാർത്ഥികളും നിരീക്ഷണത്തിലാണ്. ഇവരുടെ മൂന്ന് പേരുടെയും പരിശോധനാ ഫലം ലഭ്യമായിട്ടില്ല. കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൂനെ എൻ..ഐ.വിയിൽ പരിശോധനയ്ക്ക് അയച്ച സാംപിളിന്റെ പ്രാഥമിക ഫലത്തിലാണ് വിദ്യാർത്ഥിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാൽ ജനങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകൾ ഇടയ്‌ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടാതുമാണെന്ന് മന്ത്രി പറഞ്ഞു.