മുംബയ്: നിഷ്‌ക്രിയ ആസ്‌തി കുറഞ്ഞതിന്റെ കരുത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ നടപ്പു സാമ്പത്തിക വർഷത്തെ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 41.17 ശതമാനം കുതിപ്പോടെ 5,583.36 കോടി രൂപയുടെ റെക്കാഡ് ലാഭം നേടി. 2018ലെ ഡിസംബർ പാദത്തിൽ 3,955 കോടി രൂപയായിരുന്നു ലാഭം. നടപ്പുവർഷം സെപ്‌തംബർ പാദത്തിലെ 3,012 കോടി രൂപയെ അപേക്ഷിച്ച് ലാഭം 85.38 ശതമാനം ഉയർന്നു.
പ്രവർത്തനലാഭം മുൻവർഷത്തെ സമാനപാദത്തിലെ 12,625 കോടി രൂപയിൽ നിന്ന് 44.34 ശതമാനം ഉയർന്ന് 18,223 കോടി രൂപയായി. അറ്റപലിശ വരുമാനം 22,691 കോടി രൂപയിൽ നിന്നുയർന്ന് 27,778.79 കോടി രൂപയായി വർദ്ധിച്ചു. വർദ്ധന 22.42 ശതമാനം. പലിശയിനത്തിൽ ബാങ്ക് നേടുന്ന വരുമാനമാണിത്. ബാങ്കിന്റെ മൊത്തം വായ്‌പകൾ 6.79 ശതമാനം ഉയർന്ന് 23.01 ലക്ഷം കോടി രൂപയിലെത്തി.
കോർപ്പറേറ്ര് വായ്‌പകൾ 0.48 ശതമാനം കുറഞ്ഞ് 7.71 ലക്ഷം കോടി രൂപയിൽ എത്തിയപ്പോൾ റീട്ടെയിൽ വായ്‌പകൾ 17.49 ശതമാനം ഉയർന്ന് 7.19 ലക്ഷം കോടി രൂപയായി. 2.10 ലക്ഷം കോടി രൂപ കാർഷിക വായ്‌പയും 2.78 ലക്ഷം കോടി രൂപ എസ്.എം.ഇ വായ്‌പയുമാണ്.
കിട്ടാക്കടം താഴേക്ക്
തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് കിട്ടാക്കടം താഴ്‌ന്നത് എസ്.ബി.ഐയ്ക്ക് വലിയ ആശ്വാസമായി. കഴിഞ്ഞപാദത്തിൽ 7.19 ശതമാനത്തിൽ നിന്ന് 6.94 ശതമാനമായി മൊത്തം നിഷ്‌ക്രിയ ആസ്‌തി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്‌തി 2.79 ശതമാനത്തിൽ നിന്ന് കുറഞ്ഞ് 2.65 ശതമാനത്തിലെത്തി.