മലപ്പുറം: അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്ന കെ-ഫോൺ (കേരള ഫൈബർ ഒപ്ടിക് നെറ്റ്വർക്ക്) പദ്ധതിയുടെ ആദ്യഘട്ടമായി മൂന്ന് മാസത്തിനകം 10,000 സൗജന്യ കണക്ഷനുകൾ നൽകും. ജില്ലകളെ ബന്ധിപ്പിക്കുന്ന കോർ നെറ്റ്വർക്ക് പോവുന്ന ഇടങ്ങളിലെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലാണ് കണക്ഷനുകൾ നൽകുക.
ഡിസംബറിൽ ഫൈബർ നെറ്റ്വർക്ക് സ്ഥാപിക്കുന്നതോടെ 30,000ത്തോളം സർക്കാർ ഓഫീസുകളടക്കം ഹൈസ്പീഡ് ഇന്റർനെറ്റിന് കീഴിലാകും. 20 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് നൽകും. സർവീസ് പ്രൊവൈഡർമാരെ ആറു മാസത്തിനകം തിരഞ്ഞെടുക്കും.
തിരുവനന്തപുരം, പരുത്തിപ്പാറ സബ്സ്റ്റേഷൻ മുതൽ പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ടെക്നോ പാർക്കിലെ ഓഫീസ് വരെ പൈലറ്റ് കേബിളിംഗ് പുരോഗമിക്കുകയാണ്. കെ.എസ്.ഇ.ബിയുടെ ഹൈടെൻഷൻ പ്രസരണ ലൈനിലൂടെയാണ് കേബിളിടുന്നത്. സബ് സ്റ്റേഷനുകൾ വരെ ഇത്തരം ലൈനുകളിലൂടെയും അവിടെ നിന്ന് പോസ്റ്റുകളിലൂടെയും ഓഫീസുകളിലും വീടുകളിലും കണക്ഷനെത്തിക്കും. സബ് സ്റ്റേഷനുകളിൽ സാങ്കേതിക ഉപകരണങ്ങളും കേബിളും സ്ഥാപിക്കാനുള്ള പ്രീഫാബ് കേന്ദ്രങ്ങളുടെ നിർമ്മാണവും തുടങ്ങി.
കെ-ഫോൺ
സർക്കാരിന്റെ നിയന്ത്രണത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതി
ഇന്റർനെറ്റ് സൗകര്യം പൗരാവകാശമാക്കിയ ഇടമായി കേരളം മാറും
നടപ്പാക്കുന്നത് കെ.എസ്.ഇ.ബിയും ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും സംയുക്തമായി
പദ്ധതിക്കായി കിഫ്ബി നൽകുന്നത് 1061.73 കോടി രൂപ
1531.68 കോടിയുടെ ടെൻഡർ ഭാരത് ഇലക്ട്രോണിക്സിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്
കേബിളുകളും സാങ്കേതിക ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് ഈ മാസത്തോടെ വേഗം കൂടും. വീടുകളിലേക്കുള്ള ഇന്റർനെറ്റിന്റെ തുക നിശ്ചയിച്ചിട്ടില്ല.
-സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ
ലിമിറ്റഡ് അധികൃതർ