flower
പൂവ്

മലപ്പുറം: പുതുവർഷത്തിൽ പൂത്തുലയാൻ കൃഷി വകുപ്പ്. നാട്ടിലും നഗരത്തിലും വീട്ടുമുറ്റങ്ങളിലും ടെറസ്സിലും വീടിന്റെ അകത്തളങ്ങളിലും ഇനി മല്ലിയും മുല്ലയും ആന്തൂറിയവും ജെറിബറയുമെല്ലാം പൂത്തുലയും. ജില്ലയിൽ പൂകൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകർക്കായ് പൂകൃഷി വികസന പദ്ധതിക്കൊരുങ്ങുകയാണ് കൃഷി വകുപ്പ്. പ്രളയ ബാധിത പ്രദേശങ്ങളിലെ കർഷകർക്ക് ഉപജീവനം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി പ്രഥമ പരിഗണന നൽകുന്നത്.
പ്രളയം ബാധിച്ച പ്രദേശങ്ങളിലെ മണ്ണിനും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന വിപണന സാധ്യതയുള്ള പൂക്കളാണ് കൃഷിക്ക് തിരഞ്ഞെടുക്കുന്നത്. കട്ട് ഫ്‌ളവേളഴ്‌സ്, ലൂസ് ഫ്‌ളവേഴ്‌സ്, അലങ്കാര ഇല ചെടികളായ ഡ്രസീന, അലങ്കാര പന, തുജ മുതലായവയും ഇൻഡോർ പ്ലാൻസ്, ഓർക്കിഡ്, ആന്തൂറിയം, ഹെലിക്കോണിയ, ചെണ്ടുമല്ലി, മുല്ല, ജമന്തി, ജർബെറ തുടങ്ങിയവയ്ക്കാണ് ജില്ലയിൽ വിപണന സാധ്യതയുള്ളത്. കൃഷിയിൽ താത്പര്യമുള്ള കർഷകരെയും വനിതകളെയും പൂകൃഷിയുമായ് ബന്ധപ്പെടുന്ന സംരംഭകരെയും ഉൾപ്പെടുത്തി 25 മുതൽ 50 വരെ അംഗങ്ങളുള്ള ഫോറി ക്ലസ്റ്ററുകൾ ജില്ലയിലെ എല്ല ബ്ലോക്കുകളിലും രൂപീകരിക്കും. ഇവർ വഴിയാണ് പൂകൃഷി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. പദ്ധതി നടപ്പാക്കുന്നതിനായ് ജില്ലക്ക് 125.5 ലക്ഷം രൂപ അനുവദിച്ചു.

ഫോറി ക്ലസ്റ്ററുകൾക്ക് പൂകൃഷിയുടെ ഉത്പാദനം, വിളവെടുപ്പ്, വിപണനം തുടങ്ങിയവയിൽ കാർഷിക സർവ്വകലാശാലയിലെയും മറ്റും വിദഗ്ധരുടെ പരീശീലനം നൽകും. ക്ലസ്റ്ററുകൾ നൽകുന്ന പ്രൊജക്ടുകൾക്ക് അനുസൃതമായി വിത്ത്, തൈകൾ, വളം, പൂച്ചെടികൾ, ജലസേചന സൗകര്യങ്ങൾ എന്നിവയ്ക്കായി 75ശതമാനം വരെ സബ്‌സിഡി നൽകും. കർഷകർ ഉത്പാദിപ്പിക്കുന്ന പൂക്കൾ ശേഖരിക്കുന്നതിന് ബ്ലോക്ക് തല കളക്ഷൻ സെന്ററുകളും, ജില്ല തലത്തിൽ പൂക്കളുടെ ഉൽപാദനവും വിതരണവും ഏകോപിപ്പിക്കാൻ ജില്ലാതല ഫ്‌ളോറി കൾച്ചർ സൊസൈറ്റിയും രൂപീകരിക്കും. സ്റ്റേറ്റ് ഹോട്ടികൾച്ചർ മിഷൻ മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ താത്പര്യമുള്ളവർ ജനുവരി 10 നകം അതത് കൃഷിഭവനുമായ് ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.