മലപ്പുറം: പണ്ട് ബ്രീട്ടീഷ് ഭരണകാലത്ത് നാട്ടുരാജാക്കന്മാർക്ക് മുകളിൽ നിയമിച്ചിരുന്നത് പോലെ ഇപ്പോൾ സംസ്ഥാന സർക്കാരുകളുടെ മേൽ റസിഡന്റുമാർ ഇല്ലെന്ന് ഓർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തെ ഭരണത്തലവനായ തന്നെ അറിയിക്കാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന
സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോകോൾ ലംഘനമാണെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഘാന്റെ
വിമർശനത്തിന് സി.പി.എം ജില്ലാകമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലെ ഉദ്ഘാടന പ്രസംഗത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കാൻ പാടുണ്ടോയെന്ന് ചിലർ ചോദിക്കുന്നു. ഭരണഘടന ഒരാവർത്തി വായിച്ചാൽ അക്കാര്യം അവർക്ക് മനസിലാവും. പഴയ കാലമല്ല. ഇതു ജനാധിപത്യ രാജ്യമാണെന്നത് ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ പറ്റണം. കേരളത്തിൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞപ്പോൾ പ്രതികരിച്ചവർ ഭരണഘടന എന്താണെന്ന് മനസിലാക്കണം. ഏതു നിയമവും ഭരണഘടനയ്ക്ക് അനുസൃതമായേ നടപ്പാക്കാനാവൂ. ആർ.എസ്.എസിന്റെ മനസിലിരിപ്പ് നടപ്പാക്കാനുള്ളതല്ല കേരളം. ഭരണഘടനാ വിരുദ്ധമായതൊന്നും കേരളത്തിൽ അനുവദിക്കില്ല.
ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് പറയുന്നവർ അത്തരം സമരം മഹാ കരുത്താണെന്നത് ഓർക്കണം. യോജിപ്പ് വേണമെന്നാണ് താനിപ്പോഴും അഭ്യർത്ഥിക്കുന്നത്. നേരത്തേ ഒന്നിച്ചുനിന്നപ്പോൾ രാജ്യമൊന്നാകെ ശ്രദ്ധിച്ചു. അതിന്റെ പ്രതിഫലനം വലുതായിരുന്നു. ഒറ്റയ്ക്കൊറ്റയ്ക്കുള്ള ശക്തി പ്രകടനമല്ല ആവശ്യം. നിർഭാഗ്യവശാൽ ചില കുഞ്ഞുമനസുകൾ പെട്ടെന്നങ്ങ് അസംതൃപ്തരായി ഇനി യോജിപ്പില്ലെന്നൊക്കെ പറഞ്ഞപ്പോൾ താൻ അന്ധാളിച്ചു. യോജിച്ചുള്ള സമരത്തിന് പ്രതിപക്ഷത്തിനിടയിൽ തന്നെ യോജിപ്പില്ലെന്നറിയാം. തർക്കിക്കാൻ നേരത്തെ ധാരാളം സമയമുണ്ടായിട്ടുണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. പക്ഷേ, ഇത് രാജ്യത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. ഇവിടെ എല്ലാവരും ഒന്നിച്ചു നിൽക്കണം- മുഖ്യമന്ത്രി പറഞ്ഞു.