പാലക്കാട്: ജില്ലയിൽ ഒന്നാംവിള നെല്ല് സംഭരണം പൂർത്തിയായപ്പോൾ ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി താലൂക്കുകളിൽ നിന്നായി 12,15,84,349 കിലോഗ്രാം നെല്ല് സംഭരിച്ചതായി ജില്ലാ പാഡി മാർക്കറ്റിങ് ഓഫീസർ അറിയിച്ചു. ഒന്നാംവിള നെല്ല് സംഭരണത്തിനായി സപ്ലൈകോയിൽ രജിസ്റ്റർ ചെയ്ത 49,451 കർഷകരിൽ നിന്നാണ് നെല്ല് സംഭരിച്ചത്.
ആകെ 328 കോടിയോളം രൂപയുടെ നെല്ല് ജില്ലയിൽ നിന്നും സപ്ലൈകോ മുഖേന സംഭരിച്ചിട്ടുണ്ട്. ചിറ്റൂർ താലൂക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചിട്ടുള്ളത്. 4,90,52246 കിലോ നെല്ല് ചിറ്റൂരിൽ നിന്നും സംഭരിച്ചു. ആലത്തൂർ 4,16,74764 കിലോഗ്രാം, പാലക്കാട് 2, 92, 93404 കിലോഗ്രാം, ഒറ്റപ്പാലം 8,05056 കിലോഗ്രാം, പട്ടാമ്പി 7, 49, 155 കിലോഗ്രാം, മണ്ണാർക്കാട് 9724 കിലോഗ്രാം. സപ്ലൈകോ ഇതുവരെ 252 കോടിയോളം രൂപ കർഷകർക്ക് നൽകി. ഒരു കിലോ നെല്ലിന് 26.95 രൂപ നിരക്കിലാണ് സപ്ലൈകോ കർഷകരിൽ നിന്നും നെല്ല് എടുത്തത്. രണ്ടാംവിള നെല്ല് സംഭരണത്തിന്റെ രജിസ്‌ട്രേഷൻ തുടരുന്നതായും ജില്ലാ പാഡി മാർക്കറ്റിങ് ഓഫീസർ അറിയിച്ചു.