ശബരിമല: മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് കാൽനടയായി 4700 കിലോമീറ്റർ താണ്ടി മകരജ്യോതി ദർശനത്തിനായി ആന്ധ്രാപ്രദേശിലെ കടപ്പാ സ്വദേശി രവീന്ദ്ര റെഡ്ഢി സന്നിധാനത്തെത്തി. 4 മാസവും പതിനഞ്ച് ദിവസമെടുത്തു യാത്രയ്ക്ക്. . രവീന്ദ്ര റെഡ്ഢിയുടെ ഗുരുസ്വാമി 2005 ൽ ഉജ്ജയിനിൽ നിന്ന് കാൽനടയായി സന്നിധാനത്തെത്തിയിരുന്നു. അന്നു മുതലുള്ള ആഗ്രഹമായിരുന്നു ഉജ്ജയിനിലെ ജ്യോതിർലിംഗ ശിവക്ഷേത്രത്തിൽ നിന്ന് കാൽനടയായുള്ള ശബരിമല യാത്ര. ഈ യാത്രയ്ക്കിടെ 8 ജ്യോതിർലിംഗ ശിവക്ഷേത്രങ്ങളിലും 8 ശക്തിപീഠങ്ങളിലും ദർശനം നടത്തി. കഴിഞ്ഞ 6 വർഷവും കാൽനടയായി കടപ്പായിൽ നിന്ന് സന്നിധാനത്തെത്തിയിരുന്നു. ഇത്തവണയാണ് മദ്ധ്യപ്രദേശിലെ ഉജജയിനിൽ നിന്ന് യാത്ര തിരിച്ചത്. തന്റെ ജന്മനക്ഷത്രമായ ചോതി, ജ്യോതിർലിംഗ ശിവലിംഗവുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടും കുടുംബാംഗങ്ങളുടെ മരണശേഷം ചിതാഭസ്മം കാശി വിശ്വനാഥക്ഷേത്രത്തിലും, ഉജ്ജ് യിനിലെ ജ്യോതിർലിംഗ ശിവക്ഷേത്രത്തിലും ആരതിയുഴി ന്നതിനാലുമാണ് അവിടെ നിന്ന് യാത്ര തിരിച്ചെതെന്ന് രവീന്ദ്ര റെഡ്ഡി പറഞ്ഞു. മകരജ്യോതി ദർശനത്തിന് ശേഷം 21 ന് തിരുവാഭരണ പേടകത്തിനൊപ്പം പന്തളത്തേക്ക് യാത്ര തിരിക്കും അവിടെ നിന്ന് വാഹനത്തിൽ കടപ്പായിലേക്ക് മടങ്ങും.