പത്തനംതിട്ട: ഫെബ്രുവരി രണ്ടു മുതൽ ഒമ്പതുവരെ നടക്കുന്ന 108ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനത്തിനോടനുബന്ധിച്ച് വിവിധ വകുപ്പുകൾ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ പി.ബി.നൂഹിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു.യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമൻ കൊണ്ടൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് ജെറി മാത്യു സാം, അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി തോമസുകുട്ടി, ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൽസമ്മ എബ്രഹാം, ഹിന്ദുമത മഹാസമ്മേളനം വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, സെക്രട്ടറി എ.ആർ വിക്രമൻ, അഡ്വ.കെ.ഹരിദാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സമ്മേളന നഗരിയിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപണി ഈ മാസം 24നകം പി.ഡബ്ല്യു.ഡി പൂർത്തീകരിക്കും. കെ.എസ്.ആർ.ടി.സി ബസുകൾ പത്തനംതിട്ട, ചെങ്ങന്നൂർ, തിരുവല്ല, അടൂർ, മല്ലപ്പള്ളി, റാന്നി എന്നീ ഡിപ്പോകളിൽ നിന്ന് ആവശ്യാനുസരണം സർവീസ് നടത്തും.
മേജർ ഇറിഗേഷൻ വകുപ്പ് സമ്മേളന നഗറിലെ താൽക്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പു വരുത്തും.
നദിയിലെ ജലനിരപ്പ് ക്രമീകരിക്കുക, കൺവെൻഷൻ നഗറിന്റെ പരിസരത്തുള്ള കാടും പടർപ്പുകളും മൺപുറ്റുകളും നീക്കം ചെയ്യാനും മേജർ ഇറിഗേഷൻ വകുപ്പ് ഈ മാസം 20 മുതൽ 25 വരെ നടപടി സ്വീകരിക്കും.
കേരള വാട്ടർ അതോറിറ്റി കൺവെൻഷൻ നഗറിൽ 24 മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പാക്കും. വൈദ്യുതി വിതരണം മുടങ്ങുന്നില്ലെന്ന് കെ.എസ്.ഇ.ബി ഉറപ്പ് വരുത്തും.
ആരോഗ്യ വകുപ്പ് കൺവെൻഷൻ നഗറിൽ താൽക്കാലിക ഡിസ്‌പെൻസറിയും, ആംബുലൻസ് സൗകര്യവും ഒരുക്കും.
വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ വിന്യസിച്ച് പൊലീസ് കൺവെൻഷൻ നഗറിലെ വാഹന പാർക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗതം എന്നിവ നിയന്ത്രിക്കും. അഗ്‌നിശമന സേനയുടെ ഒരു യൂണിറ്റിന്റെ സേവനം ലഭ്യമാക്കും.
പരിഷത്ത് നഗറിലും പരിസരപ്രദേശങ്ങളിലും വ്യാജമദ്യ വില്പന, നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിന് എക്‌സൈസ് നടപടി സ്വീകരിക്കും.
പഞ്ചായത്തുകളുടെ സഹകരണം
വഴിവിളക്കുകൾ കെ.എസ്.ഇ.ബിയുമായി ചേർന്ന് പ്രവർത്തനക്ഷമമാക്കുക, മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, താൽക്കാലിക ശുചിമുറികൾ സ്ഥാപിക്കുക, യാചക നിരോധനം ഏർപ്പെടുത്തുക, അനധികൃത കച്ചവടം ഇല്ലാതാക്കൽ എന്നീ നടപടികൾ അയിരൂർ, ചെറുകോൽ ഗ്രാമപഞ്ചായത്തുകൾ സ്വീകരിക്കും.
സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി തിരുവല്ല സബ് കളക്ടറെ കോഓർഡിനേറ്ററായും, റാന്നി തഹസിൽദാരെ അസിസ്റ്റന്റ് കോഓർഡിനേറ്ററായും ചുമതലപ്പെടുത്തി.