പത്തനംതിട്ട: ഗവർണറെ ഇരുട്ടിൽ നിറുത്തി സംസ്ഥാന സർക്കാർ നടത്തുന്ന നീക്കങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. പത്തനംതിട്ടയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ തന്നെ കോടതിയിൽ പോകുമ്പോൾ ഭരണത്തലവനായ ഗവർണറെ അറിയിക്കാതെ ഹർജി നൽകിയത് ശരിയല്ല. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ സർക്കാർ കോടതിയെ സമീപിച്ചത്. നിയമസഭ പാസാക്കിയ നിയമത്തിനെതിരെ ഏതെങ്കിലും ജില്ലാ പഞ്ചായത്ത് കോടതിയിൽ ഹർജി നൽകുന്നതിന് തുല്യമാണിത്. സംസ്ഥാന സർക്കാരിന്റെ നിലപാടിൽ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് ഗവർണർ വിമർശനം നടത്തിയത്. എന്നാൽ ഗവർണറെ എതിർക്കുന്നതല്ലാതെ ഏത് വകുപ്പുകളാണ് ഗവർണർ ലംഘിച്ചതെന്ന് മുഖ്യമന്ത്രിക്ക് ഇതുവരെ പറയാൻ സാധിച്ചിട്ടില്ല. ഭരണഘടനയ്‌ക്കെതിരായി കേരള ഗവർണർ പ്രവർത്തിച്ചിട്ടില്ല. എന്നാൽ ഗവർണറോട് തുറന്ന സംഘട്ടനത്തിനാണ് സർക്കാരിന് താൽപ്പര്യം. ഗവർണറെ എതിർക്കുക വഴി സി.പി.എമ്മിന് രാഷ്ട്രീയ താൽപ്പര്യമാണുള്ളത്. എന്നാൽ സർക്കാർ അതേ നിലപാട് സ്വീകരിക്കാൻ പാടില്ല. ഗവർണർ ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്ന് പ്രവർത്തിക്കുമ്പോൾ സർക്കാർ ഭരണഘടന ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.