a

മാവേലിക്കര: മിച്ചൽ ജംഗ്ഷന് പടിഞ്ഞാറ് കടവിൽ പെട്രോൾ പമ്പിൽ നിന്നു പണം അപഹരിച്ച യുവാവിനെ കയ്യോടെ പിടികൂടി. പന്തളം തെക്കേക്കര മന്നംനഗർ ഗീതം വീട്ടിൽ ബിനു (അച്ചു-29) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.

ഐ.ഒ.സി ഉദ്യോഗസ്ഥനാണെന്നു സ്വയം പരിചയപ്പെടുത്തിയ ബിനു, പമ്പിലെ ഓഫീസ് ജീവനക്കാരിയോട് രേഖകൾ ആവശ്യപ്പെെട്ടു. ജീവനക്കാരി രേഖകൾ എടുക്കാൻ അടുത്ത മുറിയിലേക്ക് മാറിയ സമയം മേശവലിപ്പിലുണ്ടായിരുന്ന പണം ബിനു അപഹരിക്കുകയായിരുന്നു. ജീവനക്കാരി തിരികെയെത്തിയപ്പോൾ അടുത്ത പമ്പിൽ കയറി വരാം എന്നു പറഞ്ഞ് ഇയാൾ പുറത്തേക്കിറങ്ങി. സംശയം തോന്നിയ ജീവനക്കാരി മേശ പരിശോധിച്ചപ്പോൾ 25,000 രൂപ നഷ്ടപ്പെട്ടെന്ന് മനസ്സിലായി. ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ബിനുവിനെ ജീവനക്കാർ ചേർന്നു പിടികൂടുകയായിരുന്നു. പിന്നീട് പൊലീസിന് കൈമാറി.

മൊട്ടയടിച്ചെത്തിയ ഇയാൾ ടീ ഷർട്ടും അതിനു മുകളിൽ ഷർട്ടും ധരിച്ചിരുന്നു. വിരലടയാളം ലഭിക്കാതിരിക്കാൻ കൈകളിൽ പശ തേച്ചാണ് മോഷണത്തിനെത്തിയത്. ആലപ്പുഴയിൽ നിന്നു മത്സ്യം വാങ്ങി വാഹനത്തിൽ കോട്ടയം മേഖലയിൽ എത്തിച്ച് കച്ചവടം നടത്തുകയാണ് ബിനുവിന്റെ തൊഴിൽ. ഇന്നലെ ബസിൽ വരുന്നതിനിടെ തട്ടാരമ്പലത്തിലിറങ്ങി. ഇവിടെ ഒരു പെട്രോൾ പമ്പിൽ കയറാൻ ശ്രമിച്ചെങ്കിലും പമ്പിലെ തിരക്കു കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.