പത്തനംതിട്ട : ആയിരത്തി ഇരുന്നൂറ് കുടുംബങ്ങൾ 623 ദിവസമായി സ്വന്തം ഭൂമിയ്ക്ക് വേണ്ടി നടത്തുന്ന ജനകീയ സമരമാണ് പൊന്തൻപുഴയിലേത്. നാല് തലമുറയായി നീതി നിഷേധിക്കപ്പെട്ടവരാണിവർ. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ റാന്നി, എരുമേലി ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട ആലപ്ര, വലിയകാവ്, കറിക്കാട്ടൂർ റിസർവുകളാണ് പൊന്തൻപുഴ വനം. 1905 ൽ ദിവാൻ സംരക്ഷിത വനമായി പ്രഖ്യാപിക്കുകയും 1959 ൽ ഗസറ്റ് വിജ്ഞാപനത്തിലൂടെ വനം വകുപ്പ് ഏറ്റെടുക്കുകയും ചെയ്ത പ്രദേശം. വനാതിർത്തിയുള്ള കുടുംബങ്ങൾ പട്ടയം ലഭിക്കാതെ നെട്ടോട്ടം ഓടുകയാണ്. കൈവശാവകാശമുള്ള ഭൂമി വനഭൂമിയാണെന്ന തെറ്റിദ്ധാരണയിലാണ് ഇവർക്ക് പട്ടയം നിഷേധിക്കപ്പെട്ടത്. റവന്യൂ - വനം വകുപ്പുകളുടെ സർവേയിൽ ഭൂമി വനാതിർത്തിയ്ക്ക് പുറത്താണെന്ന് കണ്ടെത്തിയിരുന്നു.

പത്തനംതിട്ട ജില്ലയിൽ 01-01-1977 ന് മുമ്പ് 1970.04 ഹെക്ടറിൽ വനം കൈയേറ്റം നടന്നതായി കണ്ടെത്തിയിരുന്നു. പെരുമ്പെട്ടി കർഷകരുടെ ഭൂമിയും കൈയേറ്റ ഭൂമിയുടെ പട്ടികയിൽ ഉൾപ്പെട്ടത് വിനയായി. ഇക്കാരണത്താൽ കേന്ദ്രാനുമതി ലഭിക്കാതെ പട്ടയം നൽകാനാവില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം.

നാളെ ജില്ലയിൽ പട്ടയമേള നടക്കുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കാനാണ് പൊന്തൻപുഴ സമരസമിതിയിലെ പെരുമ്പെട്ടി കർഷകരുടെ തീരുമാനം.